ദില്ലി : അഫ്ഗാനിസ്ഥാനിലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ത്യ വിളിച്ച യോഗം ബഹിഷ്കരിച്ച് പാകിസ്ഥാൻ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടുത്തയാഴ്ച വിളിച്ചിരിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് പാകിസ്ഥാൻ അറിയിച്ചത്. അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയക്കാനുള്ള ഇന്ത്യയുടെ നീക്കവും പാകിസ്ഥാൻ തടഞ്ഞിട്ടുണ്ട്. താലിബാൻ കാബൂൾ പിടിച്ച് രണ്ടര മാസം കഴിയുമ്പോഴും ആ രാജ്യത്തോട് സ്വീകരിക്കേണ്ട നിലപാടിൽ ആശയക്കുഴപ്പം തുടരുകയാണ്.
അഫ്ഗാനിലെ താൽക്കാലിക സർക്കാരിനെ പല രാജ്യങ്ങളും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇന്ത്യയും താലിബാനോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരസംഘടനകളെ നിയന്ത്രിക്കാൻ അഫ്ഗാനിലെ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ യോഗം വിളിക്കാൻ ഇന്ത്യ തീരുമാനിച്ചത്.