നാദാപുരം : യു.പി സ്വദേശിനിയെ വിവാഹം കഴിച്ചത് കുടുംബത്തിൻെറ അറിവോടെ പണം തട്ടിയെടുക്കാനെന്ന്. യുവതിക്ക് നഷ്ടമായത് നൂറു പവനും 12 ലക്ഷം രൂപയുമെന്നുമാണ് പരാതിയിലുള്ളത്. പേരോട് ചാപ്പൻ നായർ കണ്ടി നൂറുദ്ദീനും കുടുംബവുമാണ് യു.പി സ്വദേശിനിയും മുംബൈ സംഗം നഗറിലെ താമസക്കാരിയുമായ യുവതിയിൽനിന്നും ഗൂഢാലോചനയിലൂടെ പണവും സ്വർണവും തട്ടിയെടുത്തതെന്നാണ് പരാതി.
2019 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിനു ശേഷം കുറച്ചു ദിവസം മുബൈയിൽ താമസിച്ച പ്രതികൾ തന്ത്രപൂർവം മുങ്ങി നാട്ടിൽ സ്ഥിരതാമസമാക്കുകയും യുവതിയെ ഇവിടേക്കു വിളിച്ചുവരുത്തിയും പണം തട്ടിയെടുക്കുകയായിരുന്നെന്നുമാണ് പരാതിയിലുള്ളത്. യുവതി നാദാപുരം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാത്തതിനെ തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് പേരോട് സ്വദേശി ചാപ്പൻ നായർ കണ്ടി നൂറുദ്ദീൻ, ആദ്യ ഭാര്യ, ഇവരുടെ മകൾ, പെരിങ്ങത്തൂരിലെ ശിഹാബുദ്ദീൻ, കിടഞ്ഞിയിലെ സാദിഖ് എന്നിവർക്കെതിരെയാണ് രണ്ടാം ഭാര്യയായ യുവതിയുടെ പരാതി.
അഞ്ചാം പ്രതി സാദിഖ് എന്നയാൾ ഭർത്താവിന്റെ സഹായത്തോടെ ഇവരെ മുബൈയിൽ വെച്ച് ബലാത്സംഗം ചെയ്തതായും പരാതിയിലുണ്ട്. വിവാഹത്തിനുശേഷം നാലു മാസത്തോളം സംഗം നഗറിലും മുബൈയിലെ വിവിധ സ്ഥലങ്ങളിലും താമസിച്ചു. ഇതിനിടയിൽ മൂന്നര ലക്ഷത്തോളം രൂപയും 100 പവൻ സ്വർണവും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് നൂറുദ്ദീൻ കൈക്കലാക്കി. തുടർന്ന് നാട്ടിലേക്ക് മുങ്ങിയ പ്രതി ഇവരെ 15 തവണയോളം കേരളത്തിലേക്ക് വിളിച്ചുവരുത്തുകയും പലഘട്ടങ്ങളിലായി 12,50,200 രൂപ തട്ടിയെടുത്തെന്നുമാണ് ഇവരുടെ പരാതിയിൽ പറയുന്നത്.
മുംബൈയിൽ താമസിക്കുന്നതിനിടെ നൂറുദ്ദീന്റെ കൂടെയെത്തിയ സാദിഖ് എന്നയാൾ ശീതളപാനീയത്തിൽ ലഹരികലർത്തി അബോധാവസ്ഥയിലാക്കി ബലാത്സംഗം ചെയ്തതായും കേരളത്തിലെത്തിയപ്പോൾ കരിപ്പൂർ എയർപോർട്ടിന് സമീപമുള്ള ലോഡ്ജിൽ വെച്ച് നാസർ എന്നൊരാൾക്ക് കാഴ്ച വെക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു. ആഗസ്റ്റ് 14 ന് പേരോട്ടെ വീട്ടിൽ എത്തിയ ഇവരെ വീട്ടിൽനിന്നും ഇറക്കിവിട്ടതോടെയാണ് തട്ടിപ്പിനിരയായതാണെന്ന് യുവതിക്ക് ബോധ്യമായതെന്നും പരാതിയിൽ പറയുന്നു.































