കൊച്ചി : കുപ്രസിദ്ധ മോഷ്ടാവ് ജോൺസൻ (54) പോലീസ് കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പോലീസിനു വർഷങ്ങളായി തലവേദനായി മാറിയ മോഷ്ടാവാണ് ജോൺസൻ. മരിയാർ പൂതമെന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇന്നു പുലർച്ചെ മോഷണശ്രമത്തിനിടെ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ കയ്യിലിരുന്ന കത്തികൊണ്ട് വീട്ടുടമയ്ക്കു വെട്ടേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കുണ്ട്. ജയിലിൽ നിന്നിറങ്ങിയാൽ പോലീസിനോടുള്ള പ്രതികാരമായാണ് ഇയാള്‍ നോർത്ത് സ്റ്റേഷൻ പരിധിയിൽനിന്നു മോഷണം നടത്തുന്നത്. ഇയാൾ ജയിലിൽ നിന്നിറങ്ങിയാൽ പ്രദേശത്തെ നാട്ടുകാരും പോലീസും ജാഗ്രതയിലാകും. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി സംഘടിച്ച സാഹചര്യം വരെയുണ്ട്.
കാലിന്റെ തള്ളവിരലിൽ ഊന്നി ഓടാനുള്ള കഴിവാണ് ഇയാളെ മിക്കപ്പോഴും രക്ഷപെടാൻ സഹായിക്കുന്നത്. ചെരുപ്പ് ഉപയോഗിക്കാതെ രണ്ടു വിരലിൽ മതിലിലൂടെ ഓടി രക്ഷപെടുന്നതാണു പതിവ്. റെയിൽവേ ട്രാക്കിലൂടെയും ഇയാൾ അതിവേഗം ഓടുമെന്ന് പോലീസ് പറയുന്നു. രാത്രികളിൽ മാത്രം പുറത്തിറങ്ങി നടക്കുന്നതാണു പതിവ്. തമിഴ്നാട്ടിലെ കുളച്ചലിൽനിന്ന് ഏഴാം വയസ്സിൽ ആക്രി പെറുക്കുന്നതിനു കൊച്ചിയിലെത്തിയതാണ് ഇയാൾ. പിന്നീട് മോഷ്ടാവായി മാറുകയായിരുന്നു. രാത്രി മാത്രം മോഷ്ടിക്കാൻ ഇറങ്ങുന്ന ഇയാൾ ദീർഘമായ ഇടവേളകളിട്ടു മാത്രം മോഷ്ടിക്കുന്നതാണു പതിവ്. വീടിന്റെ മുകളിൽ കയറിപ്പറ്റി മുകളിലെ വാതിൽ പൊളിച്ച് അകത്തു കടന്നു മോഷണം നടത്തും.
ലഭിച്ച പണം തീർന്നു കഴിയുമ്പോൾ അടുത്ത മോഷണത്തിന് നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ എത്തുകയും ചെയ്യും. സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ കയറി മോഷ്ടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതും ഇയാളുടെ പതിവാണ്. മോഷണത്തിന് ഇറങ്ങുമ്പോൾ കമ്പിപ്പാരയോ വെട്ടുകത്തിയോ എപ്പോഴും ഉണ്ടാകും. കൊച്ചി നഗരത്തിൽ ആക്രി പെറുക്കി നടന്നുള്ള പരിചയം ഉള്ളതിനാൽ വഴികൾ മനഃപാഠമാണ്. 2018ൽ മോഷണക്കേസിൽ പോലീസ് പിടികൂടിയതിനു പിന്നാലെ രണ്ടു വർഷം തടവു ശിക്ഷ അനുഭവിച്ചു.
2008ലും മോഷണക്കുറത്തിന് അറസ്റ്റിലായി മൂന്നു വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂന്നു തവണ ഇയാളെ തേടി കേരള പോലീസ് കുളച്ചലിലെ വീട്ടിൽ എത്തിയിട്ടുണ്ട്. മിക്കപ്പോഴും പോലീസിനെ വെട്ടിച്ചു കടന്നുകളയുന്നതാണ് പതിവ്. ഇയാളടെ ഭാര്യ പുനിതയെയും 2012ൽ പോലീസ് പിടികൂടിയിരുന്നു. ഇവരാണ് ഇയാളുടെ മോഷണ മുതലുകൾ വിൽക്കാൻ സഹായിച്ചിരുന്നതെന്നു പോലീസ് പറയുന്നു.