ന്യൂഡൽഹി: ഇന്ധന വില വർധിപ്പിക്കാനായി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. വിതരണ കേന്ദ്രങ്ങളിലേക്കുള്ള സ്റ്റോക്ക് നിയന്ത്രിക്കാനാണ് കമ്പനികളുടെ നീക്കം. കേന്ദ്രതീരുമാനം വേഗത്തിലാക്കിയില്ലെങ്കിൽ തൽസ്ഥിതി തുടരാനാകില്ലെന്നും എണ്ണ കമ്പനികൾ കേന്ദ്രത്തിന് മുന്നറിയിപ്പു നൽകി. കമ്പനികളുടെ ആവശ്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന. പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കാത്തതോടെയാണ് കമ്പനികളുടെ പുതിയ തന്ത്രം. വിവിധ കേന്ദ്രങ്ങളിലേക്കുള്ള എണ്ണ വിതരണം വെട്ടിച്ചുരുക്കാനാണ് കമ്പനികളുടെ ആലോചന.
ഇന്ത്യ വാങ്ങിയ കുറഞ്ഞ നിരക്കിൻ്റെ ക്രൂഡ് ഓയിൽ സംഭരണം കുറഞ്ഞതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനികൾ നീക്കം നടത്തുന്നത്. ആഗോളതലത്തിലെ പുതിയ വിലയിൽ എണ്ണ ഇറക്കുമതി ചെയ്യാൻ ചിലവേറുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഇന്ധന ഇറക്കുമതിയിൽ നേരിട്ട പ്രതിസന്ധിയും സംഭരണശേഷിയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.






























