തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ ,മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.കഴിഞ്ഞ ദിവസം നിരീക്ഷണത്തിലുണ്ടായിരുന്ന അതിയന്നൂർ മരുതംകോട് സ്വദേശികളിലൊരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ രണ്ടു പേരും ആശുപത്രിയിലുണ്ട്. ഇവരുടെ സ്രവ പരിശോധനാഫലം ഇന്നെത്തും. മരുതംകോട് മേഖലയിലെ അഞ്ചു പേരും പേരൂർക്കട മണ്ണാമൂല സ്വദേശിയുമാണ് ചികിത്സയിലുള്ളത്. മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.അതേസമയം, മരുതംകോടുള്ള അഞ്ചു പേരുടെയും വൈറസിന്റെ ഉറവിടം പ്രദേശത്തെ കാവിൻകുളമാണെന്ന് ആരോഗ്യ വകുപ്പ് ഉറപ്പിച്ചു.
പുകയില പോലുള്ള ലഹരിപൊടികൾ കുളത്തിലെ വെള്ളത്തിൽ കലർത്തി മൂക്കിലൂടെ വലിച്ചുകയറ്റിയതിലൂടെയാണ് വൈറസ് തലച്ചോറിലെത്തിയത്. കുട്ടികളെ മാത്രം ബാധിച്ചിരുന്ന ഈ രോഗം മുതിർന്നവരിലേക്ക് എങ്ങനെ എത്തിയെന്ന് അറിയാൻ വിശദമായ അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തിയത്. മരിച്ചയാൾക്ക് എങ്ങനെ രോഗമുണ്ടായെന്ന അന്വേഷണത്തിലാണ് രോഗം വരാൻ സാദ്ധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്.അതിനാൽ മറ്റുള്ളവർക്ക് ലക്ഷണങ്ങളുണ്ടായപ്പോൾ ചികിത്സ ഉറപ്പക്കാനും, ജീവൻ രക്ഷിക്കാനുമായി. കുളത്തിലെ വെള്ളം ഇത്തരത്തിൽ മൂക്കിലേക്ക് വലിച്ചുകയറ്റിയവരുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.





























