പത്തനംതിട്ട : മത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം രൂപയും 166 ഗ്രാം സ്വർണവും തട്ടിയെടുത്ത കേസിൽ ഒരാളെ ഇലവുംതിട്ട പോലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി മല്ലപ്പള്ളി പെരുമ്പെട്ടി ചാമക്കാലയിൽ വീട്ടിൽ റമീസ് റഹ്മാനാണ് (30) അറസ്‌റ്റിലായത്. മെഴുവേലി തുമ്പമൺ നോർത്ത് ഞാവാലിക്കോട് ചക്കാലമണ്ണിൽ ബിന്നി മാത്യുവിന്റെ ഭാര്യ ലീന വർഗീസിന്റെ (54) മൊഴിപ്രകാര മാണ് കേസെടുത്തത്. പണവും സ്വർണവും പ്രതികൾ തിരികെ കൊടുക്കാതെ വന്നപ്പോൾ മാന സികസമ്മർദത്താൽ ബിന്നി മാത്യു ജൂൺ 30ന് ജീവനൊടുക്കിയിരുന്നു. 2023 ജനുവരി ഒന്നുമുതൽ 2025 ജൂൺ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
റമീസിന്‍റെ ഭാര്യ ഷാനിമോളും ഇയാളുടെ പിതാവ് അബ്‌ദുറഹ്മാൻ കൂട്ടിയും പെരുമ്പെട്ടി സ്വദേശി ദിലീപ് ലാലുമാണ് മറ്റു പ്രതികൾ. ബിന്നിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചപ്പോൾ ഒന്നാംപ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വൻതുക കൈമാറിയതായി വ്യക്തമായി. രണ്ടും മൂന്നും പ്രതികളുടെ അക്കൗണ്ടുകളിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടു. വിശ്വാസവഞ്ചന നടത്തി തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ഇൻസ്പെക്ടർ ടി.കെ.വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.





























