ഡൽഹി: ഓൺലൈൻ ഗെയിമിംഗിലൂടെ വൻ തുക സമ്പാദിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. വലിയ തുക സമ്പാദിക്കുകയും, അതിനനുസരിച്ച് നികുതി അടക്കാതിരിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആദായനികുതി യഥാക്രമം അടയ്ക്കാതെ മുങ്ങുന്ന യൂട്യൂബർമാരെ പൂട്ടാനുള്ള നീക്കത്തിന് പിന്നാലെയാണ് ഇതും. ആദ്യ ഘട്ടത്തിൽ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വൻ തുക വരുമാനം ലഭിക്കുന്നവരോട് കൃത്യമായി നികുതി അടയ്ക്കാനാണ് ആവശ്യപ്പെടുക. തുടർന്ന്, നികുതി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ നടപടി സ്വീകരിക്കും. സ്ഥിരമായി ഗെയിമുകൾ കളിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാനും പദ്ധതിയിടുന്നുണ്ട്.
ഇത്തരത്തിൽ മാസം ഒരു ലക്ഷം രൂപയിലേറെ സമ്പാദിക്കുന്ന 20 കാരനായ വിദ്യാർത്ഥിയടക്കം നിരവധി പേർ നിരീക്ഷണത്തിലാണ്. അംഗീകാരമുള്ളതും, അനധികൃതവുമായി ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകൾക്കും വൻ തുകയാണ് വരുമാനമായി ലഭിക്കുന്നത്. എന്നാൽ, ഇത്തരം ആളുകൾ നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ആദായനികുതി വകുപ്പ് നടപടി കടുപ്പിച്ചത്. പ്രധാനമായും മുംബൈ, ഡൽഹി എന്നിവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിലാണ് ഭൂരിഭാഗം പേരും കളിക്കുന്നത്.





























