റാന്നി: റാന്നി താലൂക്ക് ആശുപത്രിയിലെ പ്രധാന ഓപ്പറേഷൻ തിയേറ്റർ അടച്ചതോടെ സാധാരണക്കാരായ രോഗികൾ ദുരിതത്തിൽ. ആശുപത്രിയിലെ പുതിയ ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന അത്യാധുനിക ഓപ്പറേഷൻ തിയേറ്ററാണ് പുനരുദ്ധാരണത്തിന്റെ പേരിൽ അധികൃതർ പൂട്ടിയിട്ടത്. ഇതോടെ നിരവധി രോഗികളുടെ സർജറികൾ മുടങ്ങുന്ന അവസ്ഥയാണുള്ളത്. തീയേറ്ററിലെ ബാത്റൂമിന്‍റെയും വെള്ളത്തിന്റെയും അപര്യാപ്തത പരിഹരിക്കുന്നതിനാണ് തിയേറ്റർ താൽക്കാലികമായി അടച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവിൽ പഴയ ബ്ലോക്കിലെ പ്രസവ ശസ്ത്രക്രിയ നടത്തുന്ന ചെറിയ മുറിയോട് ചേർന്ന് മറ്റ് ചെറിയ ശസ്ത്രക്രിയകൾ നടത്തുന്നതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് തികച്ചും അപര്യപ്തമാണെന്ന് രോഗികൾ പരാതിപ്പെടുന്നു.
ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുന്നത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തിയേറ്റർ ഉടൻ തുറക്കുമെന്ന് പറയുമ്പോഴും തീയതി വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇതോടെ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾ വൻ തുക കടം വാങ്ങി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഓപ്പറേഷൻ തിയേറ്ററിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.































