ഒറ്റപ്പാലം : തെന്നടി ബസാറിലെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശിനിയായ 25 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സേലം സ്വദേശി മണികണ്ടനെ (37) പോലീസ് അറസ്റ്റ് ചെയ്തു. സേലം മാത്തൂർ സ്വദേശിനിയായ കൃഷ്ണവേണിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കൃഷ്ണവേണിയും മണികണ്ടനും പതിവായി മദ്യപിക്കാറുണ്ടായിരുന്നു. സംഭവദിവസം രാത്രി പത്തോളം പേർ താമസിക്കുന്ന വാടക വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മണികണ്ടൻ കൃഷ്ണവേണിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തൊട്ടടുത്ത മുറിയിലെ താമസക്കാർ എത്തിയപ്പോഴാണ് കൃഷ്ണവേണിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ വീട്ടുടമയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്തപ്പോൾ കൃഷ്ണവേണി നാലഞ്ച് ദിവസം മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും കഴുത്തിലെ പാടുകൾ കയർ കുരുങ്ങിയതാണെന്നും പറഞ്ഞ് മണികണ്ടൻ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ പോലീസ് ആദ്യം ഇയാളെ വിട്ടയച്ചു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മണികണ്ടൻ കുറ്റം സമ്മതിച്ചു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.





























