ചുങ്കപ്പാറ: ലോറികളിൽ അമിതമായി തടി ലോഡ് കയറ്റി പോകുന്നത് വൈദ്യുതി കേബിളുകൾക്കും മറ്റും കേടുപാടുകൾ വരുത്തുന്നതായി പരാതി. മാരംകുളം – നിർമലപുരം റോഡിൽ തടികൾ അമിത പൊക്കത്തിൽ അടുക്കി ലോഡ് കയറ്റിയാണ് പോകുന്നത്. ഇത് കേബിളുകളുകൾക്ക് കേടുപാടുസംഭവിക്കുന്നതിനാൽ ദിനംപ്രതി വെദ്യുത തടസ്സവും കേബിൾ കണക്ഷനുകളും തടസ്സപ്പെടുകയാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി ഈ സ്ഥിതി തുടരുകയാണ്. പല തവണ പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ രേഖാമൂലവും ഫോൺ മുഖേനയും പരാതി നൽകിയിട്ടും നടപടിയില്ലെന്നു പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം നിർമ്മല പുരത്തു നിന്നും അമിത ലോഡ് കയറ്റി വന്ന വാഹനത്തിൽ കേബിളുകൾ കുടുങ്ങി നാല് കിലോമീറ്റർ ദൂരം റോഡിൽ കൂടി വലിച്ച് മാരംങ്കുളം ചുങ്കപ്പാറ ജംഗ്ഷനിൽ കൂടി അപകടകരമാംവിധം വലിച്ചു കൊണ്ടുപോയി. ചുങ്കപ്പാറ എസ്.എൻ.ഡി.പി പടിക്കൽ നാട്ടുകാർ ലോറി തടഞ്ഞ് പോലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധിക്കാനും മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ കളക്ടർ, മനുഷ്യവകാശ കമ്മീഷൻ, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകാനുമാണ് പ്രദേശവാസികളുടെ തീരൂമാനം.





























