തിരുവല്ല: മേപ്രാലിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം വ്യത്യസ്‌തമായ അനുഭവമായി. രാത്രി വൈകി കനത്ത മഴയെ അവഗണിച്ചുകൊണ്ട് കേരളാ കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് വേദിയിൽ എത്തിയത് തന്നെ വളരെ വൈകിയാണ്. സമ്മേളനം കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗം പ്രൊഫ.പിജെ ജോസഫ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് മണ്ഡലം ചെയർമാൻ ക്രിസ്റ്റഫർ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് വേദിയിൽ എത്തിയപ്പോഴേക്കും മുഖ്യ നേതാക്കൻമാരുടെ പ്രസംഗം കഴിഞ്ഞ് ഗാനമേള ആരംഭിച്ചിരുന്നു. വേദിയിൽ ഗാനമേളക്കാരോടൊപ്പം താളം പിടിച്ചും പാട്ട് പാടിയും തന്റെ സ്വതസിദ്ധമായ ശൈലിയിൽ പി.ജെ ജോസഫ് പ്രവർത്തകർക്ക് ആവേശം നല്‍കി.
മാത്രമല്ല ദീർഘനേരം നീണ്ട് നിന്ന പ്രസംഗം നർമ്മത്തിലൂന്നി ഇടത് പക്ഷ സർക്കാരിന്റെ അഴിമതിയേയും ശബരിമല സ്വർണ്ണപ്പാളി മോഷണത്തേയും മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി പ്രവർത്തകർക്ക് ആവേശം പകർന്നു. വേദിയിൽ ഇരിക്കുന്ന നേതാക്കൻമാരോടും പ്രവർത്തകരോടും ചോദ്യങ്ങൾ ചോദിക്കുകയും ശരിയായ ഉത്തരം പറയുന്നവർക്ക് 500 രൂപ പാരിതോഷികം നൽകുകയും ചെയ്താണ് പ്രസംഗം തുടർന്നത്. 40 മിനിറ്റ് നീണ്ട് നിന്ന പ്രസംഗത്തിന് ശേഷം ഗായക സംഘത്തോടൊപ്പം 3 പാട്ട് പാടി വേദി വിടുമ്പോൾ മഴയെ അവഗണിച്ച് കൂടി നിന്ന ജനക്കൂട്ടം പിജെ ജോസഫിനെ ആവേശത്തോടെയാണ് യാത്ര അയച്ചത്. കേരളത്തിലുടനീളം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുന്ന പി.ജെ ജോസഫ് ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുവാനുള്ള ദൃഢ നിശ്ചയത്തിലാണ്.
കേരളാ കോൺഗ്രസ് (എം) ല്‍ നിന്നും രാജിവെച്ച് പാർട്ടിയിൽ ചേർന്ന കുഞ്ഞുമോൻ കെങ്കിരേത്ത്, ടി.പി ഗോപാലൻ എന്നിവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. യു ഡി എഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ല പ്രസിഡണ്ടുമായ അഡ്വ. വർഗ്ഗീസ് മാമ്മൻ, വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, ജോൺ കെ മാത്യൂസ്, ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോൾ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ വർഗ്ഗീസ് ജോൺ, ആര്‍.എസ്.പി സംസ്ഥാന സമിതി അംഗം പി.ജി പ്രസന്നകുമാർ, അഡ്വ.രാജേഷ് ചാത്തങ്കേരി, ജില്ലാ പഞ്ചായത്ത് സ്‌ഥാനാർത്ഥി സാം ഈപ്പൻ, കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജേക്കബ് ചെറിയാൻ, ജില്ലാ സെക്രട്ടറി ജോൺ എബ്രഹാം, എബി വർഗ്ഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, ജോർജ് മാത്യു, ജോസ് പഴയിടം, അഡ്വ.ബാബു വർഗ്ഗീസ്, വി.ആര്‍ രാജേഷ്, മാത്യൂ മുളമൂട്ടിൽ, അജു ഉമ്മൻ, രാജൻ കോലത്ത്, ജിതിൻ സഖറിയ എന്നിവർ പ്രസംഗിച്ചു.






























