ന്യൂഡൽഹി : ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും അന്ത്യശാസനവുമായി സുപ്രീംകോടതി. ഇരു കൂട്ടര്‍ക്കും സമവായത്തിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ നിയമനം നടത്തുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. പട്ടികയില്‍ ഇല്ലാത്ത വ്യക്തിയെ നിയമിക്കാനുള്ള ഗവര്‍ണര്‍ നീക്കം സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ ലംഘനമാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണന പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ ആകില്ലെന്നാണ് ഗവര്‍ണര്‍ സുപ്രീംകോടതി അറിയിച്ചത്. സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെ വിസിയായി നിയമനം നല്‍കുമെന്നും ഗവര്‍ണര്‍ സുപ്രീംകോടതി അറിയിച്ചു. ഇതിനെതിരെ സര്‍ക്കാരും കോടതിയെ സമീപിച്ചു. കെടിയു മിനിറ്റ്‌സ് രേഖകള്‍ മോഷണം പോയ കേസില്‍ സിസ തോമസ് പ്രതിയാണെന്നും നിയമനം തടയണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.






























