കോഴിക്കോട് : സഭയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും പിണറായിസത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്ന് പി.വി. അൻവർ വ്യക്തമാക്കി. താൻ ഉയർത്തിയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചർച്ച ചെയ്തതെന്നും അതിന്റെ ഫലം നാളെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ കടുത്ത മത്സരമാണ് നടക്കുന്നതെങ്കിൽ 2000 മുതൽ 3000 വരെ വോട്ടുകൾക്ക് ജയിക്കും. എന്നാൽ ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ആത്മാർത്ഥമാണെങ്കിൽ 10,000-ത്തിന് മുകളിൽ വോട്ടുകൾക്ക് വിജയിക്കും എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 45-50 വർഷമായി സി.പി.എം മാത്രം ജയിച്ചുവരുന്ന ബേപ്പൂരിൽ ജനങ്ങളിലുള്ള വിശ്വാസമാണ് തന്റെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യത്തിനും കുടുംബവാഴ്ചയ്ക്കും എതിരെയുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് അൻവർ ആരോപിച്ചു. ഇതിനെയാണ് അദ്ദേഹം ‘പിണറായിസം’ എന്ന് വിശേഷിപ്പിച്ചത്. പോലീസിന്റെ സംഘിവൽക്കരണം, തൃശ്ശൂർ പൂരം കലക്കിയത്, സ്വർണ്ണക്കടത്ത്, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തമ്മിലല്ല മറിച്ച് ജനങ്ങളും പിണറായി വിജയനും തമ്മിലാണെന്നും പി.വി. അൻവർ പറഞ്ഞു.






























