ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിലെ ദൃക് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ എന്‍ഐഎ. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സഞ്ചാരികൾ നിന്നും ദേശീയ അന്വേഷണ ഏജൻസി കൂടുതൽ വിവരങ്ങൾ ശേഖരിക്കും. ഭീകരവാദികൾ എത്തിയത് വനമേഖലയിലൂടെ 35 കിലോമീറ്റർ സഞ്ചരിച്ചെന്നാണ് അന്വേഷ സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊക്കേർനാഗ് വനമേഖലയിലൂടെയാണ് ഭീകരർ എത്തിയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മൂന്ന് വിദേശികളും ഒരു പ്രാദേശിക ഭീകരനും സംഘത്തിൽ ഉണ്ടായിരുന്നതാണ് സൂചന. ഭീകരരുമായി ബന്ധമുള്ള നിരവധിപേരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്.
അതിനിടെ അതിർത്തിയിൽ പാകിസ്താന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഏതുവിധേനയും ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സംയുക്ത സേന മേധാവിയു മായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രിയെ കണ്ടു സ്ഥിതി ധരിപ്പിച്ചു. കഴിഞ്ഞദിവസം പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ മോചനത്തിന് ആയുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.അതേസമയം, പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ചൈന യുകെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനെതിരെ സൈനിക നടപടികളിലേക്ക് കടക്കും എന്നാണ് പാകിസ്താന്‍ മന്ത്രിമാർ പറയുന്നത്.
അതിനിടെ ഇന്ത്യ വിടാനുള്ള പാകിസ്താന്‍ പൗരന്മാരുടെ സമയപരിധി ഇന്നലെ അവസാനിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അട്ടാരി-വാഗ അതിർത്തിയിലൂടെ 537 പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിട്ടിട്ടുണ്ട്. 14 നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 850 ഇന്ത്യക്കാർ പാകിസ്താനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി. മെഡിക്കൽ വിസയിൽ വന്നവർ ചൊവ്വാഴ്ചയോടുകൂടി രാജ്യം വിടണം എന്നാണ് നിർദേശം.






























