ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ നിൽക്കക്കള്ളിയില്ലാതെവന്നതോടെ വെടിനിർത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ. പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കാൻ തങ്ങൾ നിർബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദർ ഒരു ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ റാവൽപിണ്ടിയിലേയും പഞ്ചാബ് പ്രവിശ്യയിലേയും രണ്ട് വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചു. ഈ ഘട്ടത്തിൽ മധ്യസ്ഥതയ്ക്കായി സഹായംതേടി യുഎസിനേയും സൗദി അറേബ്യയേയും സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാളവും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീഖി എന്നറിയിപ്പെടുന്ന ഷോർകോട്ട് വ്യോമതാവളവും ഇന്ത്യ ആക്രമിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.പുലർച്ചെ 2.30-ന് ഇന്ത്യ മിസൈൽ ആക്രമണം നടത്തി. നൂർ ഖാൻ വ്യോമതാവളവും ഷോർകോട്ട് വ്യോമതാവളവും അവർ ആക്രമിച്ചു. 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തെക്കുറിച്ച് അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ച് വെടിനിർത്തലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ തയ്യാറാകുമോ എന്ന് ചോദിച്ചു. തയ്യാറാണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അദ്ദേഹം എന്നെ തിരികെ വിളിച്ചു, എസ്, ജയ് ശങ്കറുമായി സംസാരിച്ച് ഇക്കാര്യം അറിയിച്ചുവെന്ന് ദർ വ്യക്തമാക്കി.





























