ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് നൂറുകണക്കിന് കുട്ടികൾക്ക് എച്ച്‌ഐവി ബാധിച്ചു. സിറിഞ്ചുകളും സൂചികളും ആവർത്തിച്ച് ഉപയോഗിച്ചതാണ് വൻ ദുരന്തത്തിന് കാരണമായതെന്ന് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. കുറഞ്ഞത് 331 കുട്ടികൾക്കെങ്കിലും ഇത്തരത്തിൽ രോഗം ബാധിച്ചതായാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ നടന്ന രഹസ്യ അന്വേഷണത്തിൽ ജീവനക്കാർ ഒരേ സിറിഞ്ച് തന്നെ ഒന്നിലധികം തവണ ഉപയോഗിക്കുന്നതും, അണുവിമുക്തമാക്കാത്ത ഗ്ലൗസുകൾ ധരിച്ച് രോഗികൾക്ക് കുത്തിവെപ്പ് നൽകുന്നതും കണ്ടെത്തി. മരുന്നുകൾ സൂക്ഷിക്കുന്ന വയലുകളിൽ നിന്ന് മരുന്ന് എടുക്കാൻ ഉപയോഗിച്ച സൂചികൾ മാറ്റാതെ വീണ്ടും ഉപയോഗിച്ചതാണ് രോഗവ്യാപനം അതിരൂക്ഷമാക്കിയത്. 32 മണിക്കൂറിലധികം നീണ്ട ദൃശ്യങ്ങളാണ് ആശുപത്രിയിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണ സംഘം പകർത്തിയത്.
കുട്ടികളെ ചികിത്സിക്കുന്നതിനിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാടെ ലംഘിക്കപ്പെട്ടു. പണം ലാഭിക്കാനായി ഒരേ ഉപകരണം തന്നെ പല കുട്ടികൾക്കായി ഉപയോഗിച്ചുവെന്നത് ആരോഗ്യ മേഖലയിലെ വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യ ഉൾപ്പെടെയുള്ള മേഖലകളിൽ നേരത്തെയും സമാനമായ രീതിയിൽ എച്ച്‌ഐവി പടർന്നുപിടിച്ചിരുന്നു. എന്നാൽ ഇത്തവണ പുറത്തുവന്ന റിപ്പോർട്ടുകൾ ആരോഗ്യരംഗത്തെ ക്രിമിനൽ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുട്ടികൾക്കിടയിലെ ഈ എച്ച്‌ഐവി ബാധ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. രോഗബാധിതരായ കുട്ടികളിൽ പലരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്.
ഇവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ പാകിസ്ഥാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്. മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ ജാമ്യത്തിലിറങ്ങി വീണ്ടും ഇത്തരം ക്രൂരതകൾ ആവർത്തിക്കുന്നതാണ് പാകിസ്ഥാൻ നേരിടുന്ന വലിയ വെല്ലുവിളി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു.






























