ആറന്മുള: പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം. അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റരുത്. 18നു താഴെ പ്രായമുള്ളവരെയും കയറ്റരുത്. ചെന്നിത്തല അപകടത്തെത്തുടര്‍ന്നാണ് നിര്‍ദേശം. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിയണം. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിർദേശത്തിലുണ്ട്.
അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശി ആദിത്യനും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്. ചെന്നിത്തല സ്വദേശി രാഗേഷ് ഉൾപ്പെടെ രണ്ടു പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുമ്പുഴ കടവിൽ വെച്ച് പള്ളിയോടം തിരിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കും കാറ്റുമാകാം പള്ളിയോടം മറിയാൻ കാരണമെന്നാണ് അനുമാനം. എംഎൽഎമാരായ സജി ചെറിയാൻ, രമേശ് ചെന്നിത്തല, എം എസ് അരുൺ കുമാർ എന്നിവർ അപകടം നടന്നയുടൻ സ്ഥലത്തെത്തി.





























