പത്തനംതിട്ട : വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, വിലാസം മാറ്റൽ, നീക്കം ചെയ്യൽ എന്നീ കാര്യങ്ങളിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതർ ഭരണകക്ഷിയായ സി.പി.എമ്മിനെ സഹായിക്കുന്ന തരത്തിൽ പക്ഷപാതപരമായി പെരുമാറുന്നതായും ഇത് അവസാനിപ്പിക്കണമെന്നും മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ അപേക്ഷ നല്കി ഹീയറിംഗിന് എത്തിച്ചേരുവാൻ കഴിയാത്തവർക്ക് വീഡിയോ കോളിലൂടെ പങ്കെടുക്കാമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷിന്റെ നിർദേശം ഉണ്ടായിട്ടും യു.ഡി.എഫ് അനുഭാവികളായ പുതിയ വോട്ടർമാക്ക് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസറായ പഞ്ചായത്ത് സെക്രട്ടറി അവസരം നിഷേധിക്കുകയും ഭരണ കക്ഷിക്കാർക്ക് ഇതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്യുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
സ്ഥിരമായി സ്ഥലത്ത് ഇല്ലാത്തവർ, മരിച്ചവർ എന്നിവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുവാനുള്ള അപേക്ഷകളിലും മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തീരുമാനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത് തുടർന്നാൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നല്കി. പ്രവർത്തക യോഗം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എം.വി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രമോദ് താന്നിമൂട്ടിൽ, ജനറൽ സെക്രട്ടറി ബിജുമോൻ പുതുക്കുളം, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ജോർജ്ജ്, മണ്ഡലം ഭാരവാഹികളായ അനി ഏബ്രഹാം, ശ്രീകുമാർ ചെറിയത്ത്, അലക്സാണ്ടർ മാത്യു, ഷിജു ചേറാടി എന്നിവർ പ്രസംഗിച്ചു. കെ.പി.സി.സി നിർദ്ദേശമനുസരിച്ച് എല്ലാ വാർഡുകളിലും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 29, 30, 31 തീയതികളിൽ ഗൃഹസമ്പർക്ക പരിപാടി സംഘടിക്കുന്നതിന് യോഗം തീരുമാനിച്ചു.





























