പന്തളം: കുപ്പണ്ണൂർ ചാൽ പുനരുദ്ധാരണ പദ്ധതി ആരംഭത്തിലെ തടസ്സപ്പെടാൻ കാരണം പദ്ധതി രൂപവത്കരണത്തിലെ അപാകതയെന്ന ആരോപണം ശക്തമാകുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കൃഷി മുടങ്ങിയ കുപ്പണ്ണൂർ ഏലായിൽ കൃഷി ആരംഭിക്കാൻ ലക്ഷ്യമിട്ട് ആറന്മുള എംഎൽഎ വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് പദ്ധതി ആവിഷ്കരിച്ചത് എന്നാൽ പദ്ധതി ആരംഭഘട്ടത്തിൽ തന്നെ മുടങ്ങി.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 2.18 കോടി അനുവദിച്ച് തയ്യാറാക്കിയ പദ്ധതിയാണിത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പദ്ധതിയിൽ പാകപ്പിഴയുണ്ടാകാൻ കാരണമെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. തണ്ണീർത്തട നിയമം ലംഘിച്ച് കുപ്പണ്ണൂരിൽ നാലുമീറ്റർ വീതിയിൽ ബണ്ട് നിർമിക്കാൻ പദ്ധതിയിൽ പണം അനുവദിച്ചതാണ് പദ്ധതിയിൽ ആശയകുഴപ്പവും തുടർന്ന് തർക്കവും ഉണ്ടാകാനുള്ള കാരണം.
മെഴുവേലി പഞ്ചായത്തിലെ കുറിയാനിപ്പള്ളിയിൽ നിന്നും ആരംഭിച്ച് കുളനടയിലെ കുപ്പണ്ണൂരിൽ അവസാനിക്കുന്ന ചാലിന് രേഖകളിൽ നാലുമീറ്റർ വീതിയുണ്ടെങ്കിലും നിലവിൽ അര മീറ്ററായി ചുരുങ്ങി. ചാൽ പൂർവ സ്ഥിതിയിലാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതി രൂപവത്കരണത്തിലാണ് പാകപ്പിഴ ഉണ്ടായിരിക്കുന്നത്. എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ രൂപവത്കരണം നടത്തിയത് ചെറുകിട ജലസേചന വകുപ്പാണ്.
ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെയാണ് പദ്ധതി രൂപീകരിച്ചതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ പദ്ധതിയിൽ ഒരു കാരണവശാലും ഉൾപ്പെടുത്താൻ കഴിയാത്ത ബണ്ട് നിർമാണം എങ്ങനെ കടന്നുകൂടിയെന്നതിന് മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. സംഭവം വിവാദമായതോടെ ഈ പദ്ധതിക്ക് പുതിയ എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടിയും ആരംഭിച്ചു. അതേസമയം വകുപ്പ്തലത്തിൽ അന്വേഷണം നടത്തി ബന്ധപ്പെട്ടവരുടെ പേരിൽ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്.































