സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്ക് വരണമെങ്കിൽ നേതാക്കളുടെ മുറികളിൽ കയറേണ്ടി വരുമെന്ന തരത്തിൽ സ്വതന്ത്ര എംപി പപ്പു യാദവ് നടത്തിയ പ്രസ്താവന ദേശീയതലത്തിൽ വലിയ വിവാദമായി മാറുന്നു. പുരുഷ രാഷ്ട്രീയക്കാരുടെ മുറികളിൽ സമയം ചെലവഴിക്കാതെ മിക്ക സ്ത്രീകൾക്കും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന പപ്പു യാദവിന്റെ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്.മിക്ക പുരുഷ രാഷ്ട്രീയക്കാരെയും “കഴുകന്മാർ” എന്ന് വിശേഷിപ്പിച്ച യാദവ്, രാഷ്ട്രീയത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം ഒരു സംസ്കാരമായി മാറിയിരിക്കുകയാണെന്നും 90 ശതമാനം സ്ത്രീകൾക്കും രാഷ്ട്രീയ പ്രവേശനത്തിന് പുരുഷന്മാരുടെ സഹായം തേടേണ്ടി വരുന്നുണ്ടെന്നും ആരോപിച്ചു. രാഷ്ട്രീയക്കാരുടെ സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പപ്പു യാദവിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. കോൺഗ്രസ് സഖ്യത്തിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥയാണ് ഇതിലൂടെ പുറത്തുവന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള യാദവ് നടത്തിയ നീചമായ ഈ പ്രസ്താവനയിൽ പ്രിയങ്ക ഗാന്ധി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പപ്പു യാദവിനെ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ബിജെപി നേതാവ് ചാരു പ്രജ്ഞ ആവശ്യപ്പെട്ടു.വിവാദം കടുത്തതോടെ ബീഹാർ സംസ്ഥാന വനിതാ കമ്മീഷൻ പപ്പു യാദവിന് നോട്ടീസ് അയച്ചു. പ്രസ്താവനയിൽ വിശദീകരണം നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്.





























