കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി ഷെബീറാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒളിവില്‍ കഴിയുകയായിരുന്ന ഷെബീറിനെ വയനാട്ടില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. വയനാട്ടില്‍ ബിനാമി പേരില്‍ നിര്‍മ്മിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിക്കാനായി വേഷം മാറിയെത്തിയപ്പോഴാണ് ഷെബീര്‍ അറസ്റ്റിലായത്. ഷമീര്‍ എന്ന പേരിലായിരുന്നു പ്രതി വയനാട്ടില്‍ എത്തിയിരുന്നത്.
ഇയാളെ പിടികൂടാനായി വേഷം മാറി റിസോര്‍ട്ടിന് സമീപം താമസിക്കുകയായിരുന്നു പോലീസ്. കഴിഞ്ഞ ദിവസം ഹരിയാന രജിസ്ട്രേഷന്‍ കാറില്‍ റിസോര്‍ട്ടിലേക്ക് വരികയായിരുന്ന ഷെബീറിനെ പോലീസ് സംഘം വാഹനം തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു. കോഴിക്കോട് നഗരത്തിലെ ഏഴു കേന്ദ്രങ്ങളില്‍ 2021 ജൂലായ് ഒന്നിനാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ ബംഗളൂരു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതിയായ ഇബ്രാഹിം പുല്ലാട്ടിലാണ് കോഴിക്കോട് ഏഴിടങ്ങളിലായി പ്രവര്‍ത്തിച്ച സമാന്തര എക്സേഞ്ചുകളുടെയും പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മലപ്പുറം സ്വദേശിയായ ഇബ്രാഹിമാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എക്സ്ചേഞ്ചുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്‌തതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് തൃശൂര്‍, എറണാകുളം,പാലക്കാട് ജില്ലകളിലെ സമാന്തര ഫോണ്‍ എക്സ്ചേഞ്ചുകള്‍ പോലീസ് കണ്ടെത്തിയത്. പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് റഹീം, ബംഗ്ലാദേശ് സ്വദേശി സാഹിര്‍, ചൈന സ്വദേശിനികളായ ഫ്ലൈ, ലീ എന്നിവര്‍ക്ക് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി ഇന്ത്യയിലേക്ക് ‘റൂട്ട്’ വില്‍പന നടത്തിയിരുന്നെന്നും ഇബ്രാഹിം പുല്ലാട്ടില്‍ മൊഴി നല്‍കിയിരുന്നു.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായാണ് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്‍റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രജിസ്ട്രേഷന്‍ ഇനത്തില്‍ മാത്രം 2.5 കോടിയാണ് നഷ്ടം. കേരളത്തില്‍ പിടികൂടിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സൈബര്‍ തീവ്രവാദമാണെന്നാണ് പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്.































