പത്തനംതിട്ട: പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി തകർപ്പൻ ജയം നേടിയപ്പോൾ പരാജയത്തെച്ചൊല്ലി സിപിഎമ്മിൽ കലഹം രൂക്ഷമാകും. നേതാക്കൾ തമ്മിലെ തർക്കങ്ങളിൽ തുടങ്ങി പാർട്ടി വോട്ടിലെ ഗണ്യമായ ചോർച്ചയിൽ വരെ അന്വേഷണമുണ്ടാകും. അതേസമയം, ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിസഹകരണത്തിൽ അനിൽ ആന്‍റണിയും അതൃപ്തിയിലാണ്.
കേന്ദ്ര കമ്മിറ്റി അംഗത്തെ ഇറക്കിയുള്ള സിപിഎം പരീക്ഷണവും പത്തനംതിട്ടയിൽ പാളുന്ന കാഴ്ചയാണ് ഫലം പുറത്തുവന്നപ്പോള്‍ കണ്ടത്. യുഡിഎഫ് തരംഗത്തിൽ തിരിച്ചടിയുണ്ടായെന്ന് പ്രാഥമികമായി പറഞ്ഞെങ്കിലും പരാജയകാരണം കർശനമായി പരിശോധിക്കണമെന്ന നിലപാടിലാണ് തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തുടക്കിലുണ്ടായ മന്ദിപ്പ്, ജില്ലാ കമ്മിറ്റി ഓഫീസിലെ കയ്യാങ്കളി, ചില മുതിർന്ന നേതാക്കളുടെ നിസംഗത എല്ലാത്തിലും പരിശോധനയുണ്ടാകും. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ച് തോമസ് ഐസകിന്‍റെ പരാജയത്തില്‍ അന്വേഷണം നടത്തിയേക്കും.
മന്ത്രി വീണാ ജോർജ്ജിന്‍റെ സ്വന്തം ആറന്മുളയിലാണ് ആന്‍റോ ആന്‍റണിക്ക് വമ്പൻ ഭൂരിപക്ഷം ലഭിച്ചത്. പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് ഇതിലൂടെ വ്യക്തമാണ്. മുതിർന്ന സിപിഎം നേതാക്കളുടെ മണ്ഡലമായ അടൂരിലും ആന്‍റോ ഇക്കുറി മുന്നേറി. തെരഞ്ഞെടുപ്പ് ഫലത്തിലെ അതൃപ്തി പത്തനംതിട്ടയിലെ ബിജെപിയിലും പുകയുകയാണ്. മോശമല്ലാത്ത പ്രകടനം അനിൽ ആന്‍റണി കാഴ്ചവെച്ചെങ്കിലും കെ. സുരേന്ദ്രൻ പിടിച്ച വോട്ടുകൾ മറികടക്കാനായില്ല. ബിജെപി ജില്ലാ നേതൃത്വത്തിന്‍റെ നിസ്സഹകരണം പ്രതികൂലമായെന്ന് അനിലിനോട് അടുത്തവൃത്തങ്ങൾ പറയുന്നു. മാധ്യമങ്ങളോട് ഒരുപ്രതികരണവും നടത്താതെ അനിൽ ദില്ലിക്ക് പോകുകയും ചെയ്തു.





























