കോന്നി: മലയോര ഗ്രാമങ്ങളെയും അച്ചൻകോവിൽ ക്ഷേത്രത്തെയും ബന്ധിപ്പിച്ചുള്ള പ്രധാന പാതകളുടെ തകർച്ച പൂർണം. അരുവാപ്പുലം തേക്കുത്തോട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച് വകയാർ ജംഗ്ഷനിൽ പിഎ റോഡിൽ എത്തുന്ന പാതയും തകർന്നിട്ട് മാസങ്ങൾ പിന്നിടുന്നു.
അച്ചൻകോവിൽ – കൊക്കാത്തോട് റോഡിന്റെ അരുവാപ്പുലം തടി ഡിപ്പോ ഭാഗവും കല്ലേലി മുതൽ കടിയാർ വരെയും തകർന്നിട്ടുണ്ട്. വകയാർ റോഡിന്റെ ഏറിയ ഭാഗങ്ങളും ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത തരത്തിൽ തകർന്നഅവസ്ഥയിലാണ്.
തമിഴ്നാട് അതിർത്തി പങ്കിടുന്ന കോട്ടവാസലിൽ നിന്നും തുടങ്ങി അച്ചൻകോവിൽ, കല്ലേലി, കോന്നി, തണ്ണിത്തോട്, ചിറ്റാർ, മുഴിയാർ, ഗവി വഴി കൊടൈക്കനാലിൽ എത്തുന്ന തരത്തിൽ രൂപകല്പന ചെയ്തിട്ടുള്ള റോഡിന്റെ ഏറിയ ഭാഗങ്ങളും വനം വകുപ്പിന്റെ അധീനതയിലാണ്. വനഭാഗങ്ങളിൽ വലിയ തോതിലാണ് റോഡു തകർന്നിരിക്കുന്നത്. അച്ചൻകോവിലേക്ക് ചെറിയ വാഹനങ്ങളിലെ യാത്ര ഏറെ ദുഷ്കരമാണ്. കല്ലേലിയിൽ നിന്നും കൊക്കാത്തോടിനുള്ള യാത്രയും സുരഷിതമല്ല. പല ഭാഗങളിലും റോഡു തകർന്നിരിക്കുകയാണ്. വാണിജ്യ പരമായി ഏറെ സാധ്യതയുള്ള അച്ചൻകോവിൽ റോധിന്റെ നവീകരണത്തിനു പദ്ധതികൾ നിരവധി ഉണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല.
അരുവാപ്പുലം തേക്കുത്തോട്ടം വഴിയുള്ള യാത്ര ദുരിതത്തിലായിട്ടും വർഷങ്ങളായി. തേക്കുമരങ്ങൾ നിറഞ്ഞതും വലിയ ടിപ്പറുകൾ കടന്നുപോകുന്നതുമായ റോഡിന്റെ മെച്ചപ്പെട്ട നവീകരണത്തിനു പൊതുമരാമത്തും ഇടപ്പെടുന്നില്ല. ഊട്ടുപാറയ്ക്കുള്ള മറ്റൊരു പാതയുടെ അവസ്ഥയും ദയനീയമാണ്. നിരവധി ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ പ്രദേശങ്ങളിലെ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാനായി ബന്ധപ്പെട്ടവർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അച്ചൻകോവിൽ റോഡ് നവീകരിച്ച് തമിഴ്നാടുമായി ബന്ധിപ്പിച്ച് യാത്രാസൗകര്യങൾ മെച്ചപ്പെടുത്തുന്നത് വിനോദ സഞ്ചാരേഖലയുടെ ഉന്നമനത്തിനും സഹായകമാകും. നിലവിൽ അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് നിരവധി തീർഥാടകരാണ് കല്ലേലി വഴി യാത്ര ചെയ്യുന്നത്. റോഡു നവീകരിച്ചാൽ അച്ചൻകോവിൽ – തെങ്കാശി ബസ് സർവീസിനും ഈ പാത തുറന്നു നല്കാനാകും.