കോഴഞ്ചേരി: പഞ്ചായത്തില്‍ സി.പി.ഐ. ഇക്കുറിയും ഇടതുമുന്നണിക്ക് പുറത്ത്. സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടു വാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ ആവശ്യങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിച്ചില്ല.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇവിടെ സി.പി.ഐ. ഒറ്റയ്‌ക്കാണ് മത്സരിച്ചത്. അന്ന് ഒരു സീറ്റ് നേടി. പിന്നീട് ഇടതു മുന്നണിക്ക് ഭരണം ലഭിക്കാന്‍ ഇവര്‍ പിന്തുണയ്‌ക്കുകയും വൈസ് പ്രസിഡന്റ് സ്‌ഥാനം നേടുകയും ചെയ്‌തു. അന്ന് സി.പി.എം, സി.പി.ഐ. സംസ്‌ഥാന നേതൃത്വങ്ങള്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയത്. ഇരുപാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷവും ഓഫീസ് കൈയേറ്റവും വരെ അന്ന് നടന്നിരുന്നു. ഒന്നിച്ച് അധികാരം പങ്കിട്ടശേഷം പുതിയ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും സീറ്റ് തര്‍ക്കം ഉണ്ടാവുകയായിരുന്നു. അഞ്ച് വാര്‍ഡുകളാണ് സി.പി.ഐ. ആവശ്യപ്പെട്ടത്. മൂന്നെണ്ണം വരെ വേണമെന്ന് അവസാനം വരെ പറഞ്ഞെങ്കിലും മറ്റ് ഇടതു കക്ഷികള്‍ അംഗീകരിച്ചില്ല.
നിലവിലെ വൈസ് പ്രസിഡന്റിനായി നാലാം വാര്‍ഡ് നിര്‍ബന്ധമായും ആവശ്യപ്പെട്ടു. എന്നാല്‍ ജനതാദളിന്റെ കൈവശം ഉള്ള സീറ്റ് നല്‌കാന്‍ അവര്‍ തയാറായില്ല. തര്‍ക്കം മേല്‍ഘടകം വരെ എത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ വീണ്ടും വഴിപിരിഞ്ഞു. കോഴഞ്ചേരിയില്‍ ജനതാദള്‍, സി.പി.ഐ.(എം.എല്‍ ), കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം, എന്‍.സി.പി. എന്നിവര്‍ക്കെല്ലാം സീറ്റ് നല്‍കിയിട്ടുണ്ട്.
മുന്നണിയില്‍ നിന്നു പുറത്തായ സി.പി.ഐ. എല്ലാ വാര്‍ഡിലേക്കും സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നറിയുന്നു. പലയിടത്തും ചുവരെഴുത്ത് ആരംഭിച്ചിട്ടുണ്ട്





























