പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിലെ ഗുരുതരമായ പ്രതിസന്ധി ഉടൻ പരിഹരിക്കാത്ത പക്ഷം രോഗികളുടെ ജീവൻ വരെ അപകടത്തിലാകാമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട മുന്നറിയിപ്പ് നൽകി. ചികിത്സ തേടി എത്തുന്ന സാധാരണ ജനങ്ങൾക്ക് ആവശ്യമായ ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാത്തത് ഏറെ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട സർക്കാർ മെഡിക്കൽ കോളേജ് തന്നെ ഇന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ “ഐ.സി.യുവിൽ” കിടക്കുന്നതുപോലുള്ള അവസ്ഥയാണെന്ന് നഹാസ് ആരോപിച്ചു. ആവശ്യമായ ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും അഭാവം, ചികിത്സാ ഉപകരണങ്ങളുടെ കുറവ്, രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാത്ത അവസ്ഥ തുടങ്ങിയവ ആരോഗ്യരംഗത്തെ വലിയ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷങ്ങളായി വാഗ്ദാനങ്ങൾ മാത്രം നൽകിക്കൊണ്ട് സർക്കാർ കോന്നിയിലെ ആരോഗ്യരംഗത്തെ അവഗണിച്ചിരിക്കുകയാണെന്നും ജനങ്ങളുടെ ജീവൻ കൊണ്ട് രാഷ്ട്രീയം കളിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്നും നഹാസ് ആവശ്യപ്പെട്ടു. കോന്നി മെഡിക്കൽ കോളേജിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടുകയും ആവശ്യമായ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയമിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ഉടൻ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും നഹാസ് പത്തനംതിട്ട അറിയിച്ചു





























