റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ജണ്ടായിക്കലെ വാതക ശ്മശാനത്തിലെ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പഞ്ചായത്ത്. ഗ്യാസ് ക്രിമിറ്റോറിയത്തിൽ ഉണ്ടായ അപകടത്തെ പറ്റി വിശദീകരിക്കുവാൻ പഞ്ചായത്ത് പ്രസിഡന്‍റ് ഇറക്കിയ സ്റ്റേറ്റ്മെന്റിലാണ് തീരുമാനം. 2023 മുതൽ പ്രവർത്തിച്ചുവരുന്ന ഗ്യാസ് ക്രിമിറ്റോറിയത്തിലെ രണ്ട് ജീവനക്കാരെയും പരിശീലനം നല്‍കിയ ശേഷമാണ് ജോലിക്ക് നിയോഗിച്ചിരുന്നത്. പത്രങ്ങളിൽ പരസ്യം കൊടുത്താണ് അവരെ താത്ക്കാലിക ജോലിക്ക് നിയോഗിച്ചത്. ഇതുവരെ യാതൊരു അപകടവും കൂടാതെയാണ് മൃതദേഹം സംസ്കരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് അവിചാരിതമായി ഉണ്ടായ സംഭവത്തിൽ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഖേദം പ്രകടിപ്പിക്കുന്നു.
രാവിലെ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നിയോഗിച്ച ക്രിമിറ്റോറിയത്തിലെ ജീവനക്കാർ സ്ഥലം പരിശോധിച്ചശേഷം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം അടക്കാൻ പഞ്ചായത്ത് ഭരണസമിതി അനുവാദം നൽകിയത്. എന്നാൽ അവചാരിതമായി നടന്ന അപകടത്തില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അന്വേഷണം നടത്തി ജീവനക്കാരുടെ മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇനി മുതല്‍ പൂജാ കാര്യങ്ങൾ വെളിയിൽ വെച്ച് നടത്തിയ ശേഷം മാത്രമേ മൃതദേഹം ദഹിപ്പിക്കുന്ന ജീവനക്കാര്‍ക്ക് വിട്ട് നൽകേണ്ടത്. പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് ദഹിപ്പിക്കാനുള്ള ചുമതല. അപകടത്തില്‍ പരിക്കേറ്റവരുടെ വീട്ടില്‍ എത്തി പ്രസിഡന്‍റ് റൂബി കോശിയും വൈസ് പ്രസിഡന്റ് ജോൺ എബ്രഹാമും വിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് പ്രസ്താവന ഇറക്കിയത്.





























