പത്തനംതിട്ട : കേരളത്തിലെ റബ്ബർ തോട്ടങ്ങളിൽ അടിക്കാടുകൾ വളരാതിരിക്കുവാൻ മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത് നട്ട് പിടിപ്പിച്ച മുക്കണപയർ എന്ന കാട്ട് പയർ പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പിന് തലവേദനയാകുന്നു. കാട്ട് പയർ, മുക്കണപയർ, കട്ടൻപയർ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം റബ്ബർ തോട്ടങ്ങളിൽ നിന്നും ജില്ലയിലെ വനങ്ങളിലേക്ക് പടർന്ന് കയറുകയാണ് ഇപ്പോൾ. വനത്തിനുള്ളിലെ വൻ മരങ്ങളിൽ ചുറ്റിപടർന്ന് കയറുന്ന ഇത്തരം വള്ളിച്ചെടി മൂലം മരങ്ങൾ പൂർണ്ണമായി ഉണങ്ങി പോവുകയും പുതിയ ഇലകൾ കിളിർക്കാതെ വരുകയുമാണ് ചെയ്യുന്നത്. തേക്കും വീട്ടിയും അടക്കമുള്ള രാജകീയ മരങ്ങൾ പോലും ഉണക്കി കളയുകയാണ് ഈ വിരുതൻ.
റബ്ബർ ബോർഡ് അടക്കം മുൻപ് ശുപാർശ ചെയ്ത ഈ വള്ളിച്ചെടി കല്ലേലി, ചിറ്റാര്‍, സീതത്തോട്, റാന്നി, തണ്ണിത്തോട് തുടങ്ങിയ മലയോര മേഖലകളിൽ വനത്തിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. വൻ മരങ്ങൾ പോലും ഉണക്കി കളയാനുള്ള ശേഷി ഇതിനുണ്ട്. ചുവട് ഭാഗം വെട്ടി കളഞ്ഞാലും വേരിൽ നിന്ന് മുളപൊട്ടി ഇത് പൂർവാധികം ശക്തിയായി കിളിർത്തു വരുന്നത് കാണാം. വനം വകുപ്പ് വനത്തിൽ നട്ട് പിടിപ്പിക്കുന്ന രാജകീയ വൃക്ഷങ്ങൾ പോലും വളർച്ച എത്തുന്നതിന് മുൻപ് ഇത് നശിപ്പിക്കുന്നത് വലിയ നഷ്ടമാണ് വരുത്തി വെക്കുന്നത്. റാന്നി, കോന്നി വനം ഡിവിഷനുകളിൽ വ്യാപകമായി കണ്ട് വരുന്ന ഈ വള്ളിച്ചെടി വാളരിപയറിന്റെയും ചതുരപയറിന്റെയും വർഗ്ഗമാണ്.
വനത്തിൽ ഇത് വ്യാപകമായി പടർന്ന് കയറിയതോടെ സൂര്യപ്രകാശം ഭൂമിയിലേക്ക് വരാതെ ചെറിയ പുൽ നാമ്പുകൾ പോലും മുളക്കാത്ത അവസ്ഥയായി. ഇത് കാട്ടുമുയലും മാനും അടക്കമുള്ള ജീവികൾ പൂർണ്ണമായി ഇല്ലാതെയാകുന്നതിന് കാരണമാകുന്നുണ്ട്. കോന്നിയിലെ ഉപേക്ഷിക്കപ്പെടുന്ന പാറമടകളിലും ഇത്തരം കട്ട് പയർ വ്യാപകമായി കാണുവാൻ കഴിയും. എത്ര തന്നെ വെട്ടിമാറ്റപ്പെട്ടാലും വനത്തിൽ പടർന്ന് കയറുന്ന ഈ പയർ വർഗ്ഗം എങ്ങനെ തുടച്ചു നീക്കുമെന്ന ആശങ്കയിലാണ് വനം വകുപ്പ് അധികൃതർ.





























