പത്തനംതിട്ട : പ്രണയബന്ധത്തിലൂടെ വശത്താക്കി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം ഒളിവിൽ പോയ പ്രതിയെ കൂടൽ പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ നിരത്തുപാറ കള്ളിപ്പാറയിൽ തെക്കേചരുവിൽ വീട്ടില്‍ ബൈജുവിന്റെ മകൻ രഞ്ജിത്തി (26) നെയാണ് കൂടൽ പോലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
2020 സെപ്റ്റംബർ മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രതിയുടെയും പെൺകുട്ടിയുടെയും വീടുകളുടെ സമീപം വെച്ചാണ് പീഡനം നടന്നത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയുമായിരുന്നു. ഡിസംബർ 9 ന് കൂടൽ സ്റ്റേഷനിൽ നിന്നും വനിതാ പോലീസ് അവിടെയെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അനുമതിയോടെ മെഡിക്കൽ പരിശോധന നടത്തിക്കുകയും കുട്ടിയുടെ വിശദമായ മൊഴി കോടതി രേഖപ്പെടുത്തുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിച്ച പോലീസ്, പ്രതി രഞ്ജിത്ത് എറണാകുളത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ അവിടെയെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടറെ കൂടാതെ എസ് ഐ ദിൽജേഷ്, എ എസ് ഐ ബിജു, എസ് സി പി ഓ അജിത്, സി പി ഓ മാരായ ഫിറോസ്, അരുൺ, മായാകുമാരി എന്നിവരാണുണ്ടായിരുന്നത്.