പീരുമേട്: തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ ഭൂ പ്രശ്നവും വന്യമൃഗശല്യവും തോട്ടം മേഖലയിലെ പ്രതിസന്ധികളും പീരുമേട് മണ്ഡലത്തില്‍ സജീവമായി ചര്‍ച്ചചെയ്യുന്നു. പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തേര്‍വാഴ്ച നടത്തി കര്‍ഷകരെയും ടൂറിസം വ്യവസായികളെയും പ്രതിസന്ധിയിലാക്കിയതിനു പിന്നില്‍ സി.പി.ഐയുടെ ഗൂഡലക്ഷ്യമായിരുന്നുവെന്ന് വലിയൊരുവിഭാഗം ജനങ്ങള്‍ കരുതുന്നു. ഒന്നര വര്‍ഷമായി ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ് ഭൂ പ്രശ്നം.
പതിറ്റാണ്ടുകളായി തുടരുന്ന പട്ടയ പ്രശ്നങ്ങള്‍ ഇക്കുറി തിരഞ്ഞെടുപ്പിൽ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. വണ്ടിപ്പെരിയാർ, പീരുമേട്, വാഗമൺ, മഞ്ചുമല, ഏലപ്പാറ വില്ലേജുകളിലെ സാധാരണക്കാർ റവന്യൂ-വനം വകുപ്പുകളുടെ സാങ്കേതിക കുരുക്കുകളിൽ പെട്ട് വലയുകയാണ്. വൻകിടക്കാർ സ്വാധീനം ഉപയോഗിച്ച് പട്ടയങ്ങൾ സ്വന്തമാക്കുമ്പോൾ പാവപ്പെട്ടവർ കുടിയിറക്ക് ഭീഷണി നേരിടുന്നു. കുട്ടിക്കാനം പോലീസ് ബറ്റാലിയൻ കണ്ണുവെയ്ക്കുന്ന പ്രദേശവാസികളുടെ പട്ടയഭൂമി, പരുന്തുപാറയിലെ നിർമ്മാണ നിരോധനവും വാഗമണ്ണിലെ വ്യാജ പട്ടയ വിവാദങ്ങളും ഇക്കുറി ഇടതുപക്ഷത്തെ തിരിഞ്ഞുകൊത്തും.
കുമളി, വണ്ടിപ്പെരിയാർ, ഏലപ്പാറ, പെരുവന്താനം പഞ്ചായത്തുകളിൽ കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, പുലി എന്നിവയുടെ ആക്രമണം ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. നിരവധി മനുഷ്യജീവനും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടതിനൊപ്പം ഏക്കർകണക്കിന് കൃഷിയും നശിപ്പിക്കപ്പെട്ടു. വനദിനത്തിൽ കുട്ടിക്കാനം സന്ദർശിച്ച വനംമന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്. ജനരോഷം ഭയന്ന് തട്ടാത്തിക്കാനം പൈൻ കാട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്താതെ മന്ത്രിക്ക് മടങ്ങേണ്ടി വന്നത് വോട്ടർമാരുടെ അമർഷത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആരോഗ്യമേഖലയിലെ അപര്യാപ്തതകളാണ് മണ്ഡലത്തിലെ മറ്റൊരു പ്രധാന പോരായ്മ. സാധാരണക്കാരും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന പീരുമേട് താലൂക്ക് ആശുപത്രി സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുകയാണ്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചതും എക്സ്റേ യൂണിറ്റ് പോലും പ്രവർത്തനസജ്ജമല്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു. ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമല്ലാത്തതിനാൽ അടിയന്തിര ഘട്ടങ്ങളിൽ ദൂരസ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.
മണ്ഡലത്തിലെ ഏറ്റവും നിർണ്ണായകമായ വിഷയം തോട്ടം മേഖലയിലെ തകർച്ചയാണ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളും ശമ്പളവും ഗ്രാറ്റുവിറ്റിയും കൃത്യമായി ലഭിക്കാത്ത തൊഴിലാളികളും പീരുമേടിന്റെ കറുത്ത കാഴ്ചയാകുന്നു. ലയങ്ങളിലെ ദയനീയമായ താമസസൗകര്യങ്ങളും ആനുകൂല്യങ്ങളുടെ അഭാവവും തൊഴിലാളി കുടുംബങ്ങളെ ഭരണകൂടത്തിനെതിരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന സൂചനയാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.































