പെരുനാട് : പണയം വെച്ച സ്വർണം തിരിച്ചു കൊടുക്കാത്തതിനെതിരെ സ്ഥാപനത്തിനു മുമ്പില്‍ ദമ്പതികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പെരുനാട് മടത്തുമൂഴി കൊച്ചു പാലത്തിനു സമീപമുള്ള മേമന ഫൈനാന്‍സിയേഴ്സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിനു മുമ്പിലാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് എത്തിയതോടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. സ്വര്‍ണ്ണം തിരികെ നല്‍കിയില്ലെങ്കില്‍ ഫൈനാന്‍സിനു മുമ്പില്‍ നിരാഹാരസമരം തുടങ്ങുമെന്നും ബിജുവും ഭാര്യയും പറഞ്ഞു.
ഇവിടെ കഴിഞ്ഞ മാസം മുപ്പതാം തീയതി വൈകിട്ട് നാലുമണിക്ക് ബിജുവും ഭാര്യയും കൂടി സ്വർണ്ണമാല പണയം വെച്ച് മുപ്പതിനായിരം രൂപ വാങ്ങിയിരുന്നു. അത് തിരിച്ചെടുക്കാൻ രസീതുമായി അഞ്ചു ദിവസങ്ങൾക്കുശേഷം വന്നപ്പോൾ പണം വാങ്ങിയതോടൊപ്പം സ്വർണ്ണം നിങ്ങൾ തന്നെ എടുത്തോണ്ട് പോയതായി സ്ഥാപന ഉടമ പറഞ്ഞതായി ബിജുവും ഭാര്യയും ആരോപിക്കുന്നു.
പോലീസിന്റെ ഭാഗത്തുനിന്ന് വ്യക്തമായ അന്വേഷണം ഉണ്ടായില്ലെന്ന് ആരോപിച്ചാണ് പ്ലക്കാർഡുമായി ദമ്പതികൾ സ്വര്‍ണ്ണം പണയം വെച്ച സ്ഥാപനത്തിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സ്വർണ്ണം തിരികെ തരുന്നതിന് തീരുമാനമായില്ലെങ്കിൽ അടുത്തദിവസം മുതൽ ഫിനാൻസിന്റെ മുൻപിൽ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ബിജു പറഞ്ഞു.





























