തിരുവനന്തപുരം : വെള്ളാപ്പള്ളി നടേശൻ എന്ന ‘വേതാളത്തെ’ മുതുകിലേറ്റിയതിനുള്ള പ്രതിഫലമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫിനും ലഭിച്ച തിരിച്ചടിയെന്ന് എസ്എൻഡിപി മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗർ. മുഖ്യമന്ത്രിയുടെ മുതുകത്ത് കയറിപ്പറ്റിയ വേതാളമായിരുന്നു വെള്ളാപ്പള്ളി നടേശനെന്നും ഈ സൗഹൃദം എൽഡിഎഫിന് വലിയ ശാപമായി മാറിയെന്നും വിദ്യാസാഗർ ആരോപിച്ചു. വെള്ളാപ്പള്ളി നടേശന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് എസ്എൻഡിപി യോഗത്തെ രക്ഷിക്കാൻ എൽഡിഎഫ് സർക്കാർ സഹായിക്കുമെന്ന് വിശ്വസിച്ചാണ് തന്നെപ്പോലുള്ള ധാരാളം സജീവ പ്രവർത്തകർ എൽഡിഎഫിന് വേണ്ടി വോട്ട് ചെയ്തതും പ്രവർത്തിച്ചതും. എന്നാൽ മുഖ്യമന്ത്രിയും പാർട്ടിക്കാരും തങ്ങളെ നിരാശപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ ഇത്രയധികം അടുപ്പിക്കില്ലായിരുന്നുവെന്ന് വിദ്യാസാഗർ അഭിപ്രായപ്പെട്ടു. കോടിയേരിയുടെ അഭാവമാണ് വെള്ളാപ്പള്ളിക്ക് ഇത്ര വലിയ ‘വേതാളമായി’ വളരാൻ അവസരമൊരുക്കിയതെന്നും നേതാക്കൾ ഇത് തിരിച്ചറിയാതെ പോയതോ അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചതോ തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ കൂടെക്കൂട്ടുന്നത് രാഷ്ട്രീയമായി പ്രയോജനപ്പെടുമെന്ന ഇടതുപക്ഷ നേതാക്കളുടെ തെറ്റായ വിശ്വാസമാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.






























