തിരുവനന്തപുരം : സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെ സുധാകരന്‍. എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ആരോപിച്ചു. പിണറായി വിജയന്‍ ജീവിതത്തിൽ ഉടനീളം എന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ല. ജുഡീഷ്യൽ അന്വേഷണം തന്നെ നടക്കട്ടെ. എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെ. എന്റെ ജീവിതത്തിൽ ഒരു കറുത്ത കുത്തും ഇല്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുമെന്ന് കെ സുധാകരന്‍ പ്രതികരിച്ചു.
പിണറായി വിജയനും കെ സുധാകരനും തമ്മിലുള്ള ബ്രണ്ണൻ പോരിന് പിന്നാലെയാണ് പ്രശാന്ത് ബാബു ആരോപണങ്ങൾ വീണ്ടും ഉയർത്തിയത്. പ്രശാന്ത് ബാബു സിപിഎം ക്യാമ്പിലാണെന്ന് പറഞ്ഞായിരുന്നു അന്ന് സുധാകരന്‍ ആരോപണങ്ങളെ നേരിട്ടത്. പ്രശാന്ത് ബാബുവിന് എന്തും പറയാമെന്ന് പറഞ്ഞാണ് ഇന്നും കെപിസിസി അധ്യക്ഷന്‍റെ പ്രതിരോധം. കേസുകളില്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രിയാണെന്നാണ് സുധാകരന്‍റെ പ്രതികരണം.
അതേസമയം വി എം സുധീരനോട് എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന് താൽപര്യം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടും. ഇല്ലങ്കിൽ വേണ്ട, അത് അദ്ദേഹത്തിന്റെ വ്യക്തി താൽപര്യം ആണെന്നും അദ്ദേഹം പറഞ്ഞു.