തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വെള്ളാപ്പള്ളിയുടേത് അസംബന്ധമായ പ്രസ്താവന. സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്നും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷംസീറിന്റേത് ലീഗിന്റെ മനസാണെന്നും ചുളുവില്‍ നേതാവായ ആളാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ നേതാവും വെള്ളാപ്പള്ളിക്കെതിരെ പ്രതികരിച്ചത്.
കേരള സര്‍വകലാശാല വിസി മോഹനന്‍ കുന്നുമ്മലിനെതിരെയും പിണറായി വിജയന്‍ സംസാരിച്ചു. വിദ്യര്‍ഥികള്‍ കേരള വിസിയെ പരസ്യമായി തള്ളി. പക്ഷെ സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇല്ലാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കാലടി സര്‍വകലാശാലയിലെ പ്രതിഷേധത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. നാടകം കളിച്ച വിദ്യാര്‍ഥികളെയാണ് കള്ളക്കേസില്‍ കുടുക്കിയത്. വൈസ് ചാന്‍സലര്‍ അതിന് കൂട്ടുനിന്നു. പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടി ഒറ്റപ്പെട്ടതല്ല. പിഎസ് സിയുടെ സെക്രട്ടറിയെയും വിളിച്ചുവരുത്തി. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവതരമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.






























