തിരുവനന്തപുരം : ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. ഡബിൾ ഇൻവർട്ടഡ് കോമയിലാണ് “ആസാദ് കാശ്മീർ”എന്നെഴുതിയത്. ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീൽ .ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നും ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യൻ അധീന കശ്മീരെന്നും’ ആണ് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കാശ്മീരിൻ്റെ ശക്തിയും ദൗർബല്യവും അതിൻ്റെ സൗന്ദര്യമാണ്. കശ്മീരിൻ്റെ അനുഗ്രഹവും ശാപവും അതിൻ്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറിൽ നിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താണ് 11.30 ന് പഹൽഗാമിലെത്തിയത്. ‘പഹൽ’ എന്ന വാക്കിൻ്റെ അർത്ഥം ആട്ടിടയൻ എന്നാണ്. ‘ഗാം’ എന്നാൽ ഗ്രാമമെന്നും. “ഇടയഗ്രാമ”ത്തിൽ ഞങ്ങൾ അധികവും കണ്ടത് പക്ഷേകുതിരകളെയാണ്. വിനോദ സഞ്ചാരികൾ കുതിര സവാരിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്. അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം സ്ഥിതിചെയ്യുന്നത്.
കശ്മീരിലെ അത്യാകർഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന മല നിരകളിൽ നിന്ന് ഉറവപൊട്ടി പാലാഴി തീർത്തൊഴുകുന്ന ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം നീണ്ടു നിവർന്ന് നിൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണീ പട്ടണം. എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാമിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.





























