കൊച്ചി : ഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും ഉള്‍പ്പടെ ഒന്‍പത് സീറ്റുകള്‍ ജോസഫിന്. പഴയ കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ്, പിന്നെ കേരളാ കോണ്‍ഗ്രസ് മാണിയെ പിളര്‍ത്തിയവര്‍, പോരാത്തതിന് ഇടതു പക്ഷത്തു നിന്നും എത്തിയ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കൂടാതെ ജോണി നെല്ലൂരിനെ പോലുള്ള പ്രമുഖരും. 15 സീറ്റാണ് എല്ലാവര്‍ക്കുമായി യുഡിഎഫിനോട് പിജെ ജോസഫ് ചോദിച്ചത്. തരില്ലെന്ന് പറഞ്ഞപ്പോള്‍ പന്ത്രണ്ടായി. അതും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പത്ത് കിട്ടണമെന്ന വാശിയും. ഒടുവില്‍ ഒന്‍പതില്‍ ജോസഫിനെ തളച്ച് കോണ്‍ഗ്രസ്.
ധാരണ പ്രകാരം ഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും കേരളാ കോണ്‍ഗ്രസിന് കോട്ടയത്തെ സീറ്റുകളായി കൊടുക്കും. പൂഞ്ഞാര്‍ അടക്കമുള്ള മറ്റ് സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കും. തൊടുപുഴയും ഇടുക്കിയും ഉറപ്പിക്കാം. പിന്നെ കോതമംഗലവും ഇരിങ്ങാലക്കുടയും. മൂവാറ്റുപുഴ വേണമെന്ന കടുംപിടിത്തം ഒരിക്കലും കോണ്‍ഗ്രസ് അനുവദിക്കില്ല. അങ്ങനെ ജോസഫിനെ പത്തില്‍ താഴെ സീറ്റുകളില്‍ പിടിച്ചു കെട്ടുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷത്തുള്ള കേരളാ കോണ്‍ഗ്രസിന് പത്ത് സീറ്റ് കുറഞ്ഞത് കിട്ടും. അതായത് രണ്ട് കേരളാ കോണ്‍ഗ്രസിനുമായി 19 സ്ഥാനാര്‍ത്ഥികള്‍. അങ്ങനെ കഴിഞ്ഞ തവണ 15 പേര്‍ക്ക് അവസരം കൊടുത്ത പാര്‍ട്ടി പിളരുമ്പോള്‍ 19 പേര്‍ക്ക് കുറഞ്ഞത് മത്സരാവസരം കിട്ടുന്നു. അങ്ങനെ പിളരും തോറും വളരുന്ന പാര്‍ട്ടിയായി കേരളാ കോണ്‍ഗ്രസ് മാറുകയാണ്.
തിരുവല്ല, കുട്ടനാട്, പേരാബ്ര സീറ്റുകളും യുഡിഫില്‍ നിന്ന് ജോസഫിന് കൊടുത്തേക്കും. ഇതില്‍ പേരാബ്ര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ പകരം വടക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും ഒരു സീറ്റ് നല്‍കാനാണ് തീരുമാനം. ജോസഫ് വിഭാഗം 12 സീറ്റുകള്‍ വേണമെന്ന ഉറച്ച നിലപാടിലായിരുന്നു. നേരത്തെ ഏഴു സീറ്റില്‍ ധാരണയായിരുന്നു. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് ഒരുമിച്ചുനിന്നപ്പോള്‍ മത്സരിച്ച കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സീറ്റുകളെച്ചൊല്ലിയായിരുന്നു തര്‍ക്കം. ഈ നാലു സീറ്റില്‍ മൂന്നെണ്ണം വേണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ചങ്ങനാശേരിക്കായി കോണ്‍ഗ്രസ് ആവകാശവാദമുന്നയിച്ചു.
ചങ്ങനാശേരി വിട്ടുനല്‍കിയാല്‍ മൂവാറ്റുപുഴ പകരം വേണമെന്ന ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ സി.എഫ്. തോമസിന്റെ സിറ്റിങ് മണ്ഡലമായതിനാല്‍ ചങ്ങനാശേരി നല്‍കാനാകില്ലെന്ന് നിലപാടില്‍ ജോസഫ് വിഭാഗം ഉറച്ചു നില്‍ക്കുകയായിരുന്നു. ഏറ്റുമാനൂര്‍ സീറ്റും വിട്ടുനല്‍കാനാകില്ലെന്ന് ജോസഫ് വിഭാഗം നിലപാട് എടുത്തതോടെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ച പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കും.
കേരളാ കോണ്‍ഗ്രസിന് ഇടതുപക്ഷം പത്തോ അതിലധികമോ സീറ്റ് കൊടുത്തേക്കും. പതിനഞ്ച് സീറ്റാണ് ചോദിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി സിപിഎം നല്‍കുന്ന സീറ്റുകള്‍ പ്രതിഷേധം കൂടാതെ സ്വീകരിക്കും. പാലായും റാന്നിയും പോലുള്ള ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റ് കൂടി കിട്ടുന്ന സാഹചര്യത്തിലാണ് ഇത്. സിപിഎം മത്സരിച്ചിരുന്ന പൂഞ്ഞാര്‍, റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടു കൊടുക്കും. പരമാവധി 10 സീറ്റ് അവര്‍ക്കു നല്‍കാനാണ് സാധ്യത.
പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. കോട്ടയത്ത് ചങ്ങനാശേരി കൂടി കേരള കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തതിനാല്‍ ചങ്ങനാശേരി വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തര്‍ക്കം തീര്‍ന്നിട്ടില്ല. മലബാറില്‍ കുറ്റ്യാടിയില്‍ സിപിഎമ്മിന് സ്വാധീനം ഏറെയാണ്. ഈ മണ്ഡലമാണ് സിപിഎം വിട്ടു കൊടുക്കുന്നത്. കെകെ ലതിക എംഎല്‍എയായിരുന്ന മണ്ഡലമാണ് ഇത്. ഇവിടേയും കേരളാ കോണ്‍ഗ്രസ് എമ്മിന് ജയ സാധ്യത ഏറെ കൂടുതലാണ്. കോട്ടയത്തും ഇടുക്കിയിലും സിപിഎം നല്‍കിയ സീറ്റുകളില്‍ എല്ലാം കേരളാ കോണ്‍ഗ്രസിന് ഉറച്ച ജയപ്രതീക്ഷയാണുള്ളത്.
ചങ്ങനാശ്ശേരിയും കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ സിപിഎമ്മിന് പ്രയാസമൊന്നുമില്ല. എന്നാല്‍ സിപിഐയുടെ നിലപാടാണ് തടസ്സം. അവരെ പിണക്കാതെ തീരുമാനം എടുക്കും. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിന് പത്തില്‍ കൂടുതല്‍ സീറ്റ് കിട്ടും. മധ്യ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് സാന്നിധ്യം തുണയാകുമെന്ന തിരിച്ചറിവിലാണ് സിപിഎം തീരുമാനം. കെ എം മാണിയുടെ മകനായ ജോസ് കെ മാണിക്ക് സീറ്റ് ചര്‍ച്ചയിലും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ഹമായ പരിഗണന നല്‍കി. ഉദാര സമീപനമാണ് ഉണ്ടായതെന്ന് കേരളാ കോണ്‍ഗ്രസും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിയില്‍ വലിയ കടുംപിടിത്തത്തിന് ജോസ് കെ മാണി മുതിരില്ല.
































