കണ്ണൂര്‍ : വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിശ്ചയദാർഢ്യം നല്ലതാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കെ റെയിൽ പദ്ധതി പ്രതിപക്ഷം ഉൾപ്പടെയുള്ളവരുമായി ചർച്ച ചെയ്ത് വേണം നടപ്പിലാക്കാൻ. ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മറുപടി ഉണ്ടായാൽ പദ്ധതിയെ ആരും എതിർക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു. ലീഗില്ലാതായാൽ ആ ഇടം കീഴടക്കുക ആലപ്പുഴ മോഡൽ വർഗീയതയിലൂന്നിയ രാഷ്ട്രീയം പറയുന്നവരാകും.
മതേതര നിലപാടിൽ ഒത്തുതീർപ്പ് നടത്താത്ത പാർട്ടിയാണ് ലീഗ്. ഇവിടെ വർഗീയത ഇല്ലാത്തതിന്‍റെ ക്രെഡിറ്റ് മുസ്ലിം ലീഗിന് അവകാശപ്പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞത്. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണെന്നും മുഖ്യമന്ത്രിയുടെ ജൽപ്പനങ്ങൾക്ക് വില കൊടുക്കുന്നില്ലെന്നും മുഹമ്മദ് ബഷീർ മലപ്പുറത്ത് പറഞ്ഞു.
ബിജെപിയും നരേന്ദ്രമോദിയും ദില്ലിയിൽ കാണിക്കുന്നതിനേക്കാൾ മോശമായ വർഗീയതയാണ് സിപിഎം കേരളത്തിൽ കാണിക്കുന്നത്. സമുദായങ്ങളെ ഭിന്നപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണ്. ‘മൗലികമായ കാര്യങ്ങളിൽ മുസ്ലീം ലീഗ് വിട്ടുവീഴ്ച്ചക്ക് തയ്യാറാകില്ല. കേരളത്തിൽ വർഗീയത കാണിക്കുന്നത് സിപിഎമ്മാണ്. കേരളത്തിലെ സമുദായങ്ങളെ ഭിന്നപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചില വിഭാഗങ്ങളെ കൂടെ നിർത്താൻ ശ്രമിക്കുകയും മറ്റ് ചിലരെ പ്രീണിപ്പിക്കുകയും ചെയ്യുന്നു. ചിലരെ ചവിട്ടിപ്പുറത്താക്കുന്നു. ഇതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലീം ലീഗ് മുഖ്യമന്ത്രിയുടെ വിമർശനങ്ങളെ ഭയപ്പെടുന്നില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഇ.ടി മുഹമ്മദ് ബഷീർ ആവർത്തിച്ചു.