നെടുങ്കണ്ടം: പതിനേഴുകാരനായ പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയത് ഇന്റർനെറ്റ് ഗെയിമിന്റെ സ്വാധീനം മൂലമെന്നു സംശയിക്കുന്നതായി പോലീസ്. കമ്പംമെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഫോണിൽ നിന്ന് ചില ഓൺലൈൻ ഗെയിമുകളുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. വിദ്യാർഥിയുടെ സഹപാഠികളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു. ഗെയിമിന് അടിമകളായ കൂടുതൽ വിദ്യാർഥികളുണ്ടെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം പ്ലസ്ടു ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർഥി സ്കൂളിലെത്തിയിരുന്നു. ഉച്ചയോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി. പിന്നീടു രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണു കണ്ടെത്തിയത്. കമ്പംമെട്ട് എസ്എച്ച്ഒ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)