പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ, മൂന്നാളം പിലാമിറ്റത്ത് വീട്ടിൽ ബൈജു(32)വാണ് അടൂർ പോലീസിന്റെ പിടിയിലായത്. തിങ്കൾ അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട മാതാവ് ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിനെ അറിയിക്കുകയും പോലീസ് കുട്ടിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. മാതാവും കുട്ടിയും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ അടൂർ ബൈപ്പാസിന് സമീപത്ത് നിന്നും ചൊവ്വ രാത്രി കസ്റ്റഡിയിലെടുത്തു.
അടൂർ ഡി വൈ എസ് പി ആർ.ബിനുവിന്റെ നിർദ്ദേശ പ്രകാരം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീകളെ ആക്രമിച്ചതടക്കമുള്ള കേസിലെ പ്രതിയാണ് ഇയാൾ. അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അമൽ, പ്രവീൺ, നിസ്സാർ, അരുൺ, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.