പത്തനംതിട്ട : വീടിന് സമീപത്തെ വയലിൽ വെള്ളമെടുത്ത് തിരികെ വന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമത്തിന് മുതിർന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ആറന്മുള മല്ലപ്പുഴശ്ശേരി നെല്ലിക്കാല ഊട്ടുപാറ പ്ലാക്കൂട്ടത്തിൽ മുരുപ്പെൽ മോഹനന്റെ മകൻ അനു എന്ന് വിളിക്കുന്ന അനിൽ (35) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ശനി വൈകീട്ട് 4 മണിക്ക് ശേഷമാണ് സംഭവം. പെൺകുട്ടിയുടെ വീടിന് അടുത്തുള്ള വയലിൽ വെള്ളമെടുക്കാൻ പോകവേ പിന്തുടർന്നെത്തിയ പ്രതി വെള്ളം ശേഖരിച്ച് തിരിച്ചുവരുമ്പോൾ തടയുകയായിരുന്നു.
വഴിയിൽ വെച്ച് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് കൈകാട്ടി വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ കുളിക്കാനെത്തിയ സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തു. ഭയന്നുപോയ പെൺകുട്ടി ബഹളം വെയ്ക്കുകയും വിവരമറിഞ്ഞ പോലീസ് തുടർനടപടി സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിതാപോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പ്രതി സ്ഥലം വിട്ടതായി വ്യക്തമായി.
പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി പത്തനംതിട്ടയിലുണ്ടെന്ന് അറിഞ്ഞ് കണ്ണങ്കരയിലെ ബാറിന് മുന്നിൽ നിന്നും ഇന്ന് രാവിലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ സംഭവത്തിന് ശേഷം രാത്രി വരെ സ്ഥലത്ത് ഒളിച്ചിരുന്ന ശേഷം പത്തനംതിട്ടയിലെത്തി അമ്മയുടെ കൂടെ താമസിക്കുകയും ഇന്ന് രാവിലെ ജോലിക്കിറങ്ങിയതാണെന്നും വെളിപ്പെടുത്തി. അന്വേഷണത്തിൽ എസ് ഐ അനിരുദ്ധൻ, എസ് സി പി ഓമാരായ ജിതിൻ, അനന്തകൃഷ്ണൻ, സുജ എന്നിവരും ഉണ്ടായിരുന്നു.





























