പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗിക ബന്ധത്തിനിരയാക്കുകയും തുടർന്ന് പെൺകുട്ടിയുടെ ഫോട്ടോ എടുത്ത ശേഷം ഭീഷണിപ്പെടുത്തി തുടർച്ചയായി ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുകയും ചെയ്ത കേസിൽ തിരുവല്ല ഇരുവള്ളി പ്ര തിരുമൂലപുരം തോട്ടത്തിൽ മലയിൽ, റോജിൻ ടി രാജു ( 28 ) വിനെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ പോക്സോ 4-ാം വകുപ്പും പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിന തടവും, വകുപ്പ് 6 പ്രകാരം 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 1 വർഷം അധിക കഠിനതടവും വകുപ്പ് 8 പ്രകാരം 3 വർഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക കഠിന തടവും എന്നിങ്ങനെ ആകെ 48 വർഷം കഠിന തടവിനും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയായും ശിക്ഷ വിധിച്ചു.
എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നു പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ 25 വർഷം തടവുശിക്ഷ അനുഭവിച്ച് പിഴ അടച്ചാൽ മതിയാകും. 2016 ൽ പത്തനംതിട്ട ചെന്നീർക്കര സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് പ്രതി ലൈംഗിക ബന്ധത്തിന് ഇരയാക്കിയിരുന്നു. തുടർന്ന് പെൺകുട്ടിയ നിരന്തരമായി പിൻതുടർന്നും ശല്യപ്പെടുത്തിയും പെൺകുട്ടിയുമൊത്തുള്ള ഫോട്ടോ തരപ്പെടുത്തി പിന്നീട് അതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിൽ എത്തിയും പെൺകുട്ടിയെ ശല്യപ്പെടുത്തുകയും ചെയ്തു. ഇതിനിടയിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പതിവായിരുന്നു.
പ്രതിയുടെ ഭീഷണി മൂലം സ്കൂളിൽ നിന്നും ബാഗും എടുത്ത് ക്ലാസ് സമയത്ത് പുറത്തേക്കുപോയ പെൺകുട്ടിയെ സ്കൂൾ ടീച്ചർ കൂട്ടിക്കൊണ്ട് ഹെഡ്മിസ്ട്രസിന്റെ റൂമിൽ എത്തിച്ചു. എന്നാൽ പ്രതി ഓഫീസ് റൂമിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ വിളിച്ചു കൊണ്ടു പോകാൻ ശ്രമിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ വനിതാ ഹെൽപ് ലൈനിൽ സഹായം അഭ്യർത്ഥിക്കുകയും തുടർന്ന് പോലീസ് എത്തി പ്രതിയെ കൂട്ടിക്കൊണ്ട് പോവുകയും ആയിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൊഴിയിൽ പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പോക്സോ പ്രിൻസിപ്പൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്തത് പത്തനംതിട്ട പോലീസാണ്. ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന സുരേഷ് കുമാറിന്റെ ചുമതലയിലാണ് അന്വേഷണം പൂർത്തീകരിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.