കോന്നി : തണ്ണിത്തോട്ടിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ റാണി ലഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശ ലഭിച്ചുവന്ന് പോലീസിന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഏറ്റവും കൂടുതല്‍ പണം തട്ടിയ തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് ഉള്‍പ്പെടെയാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഇവര്‍ ജോലി ചെയ്തിരുന്ന സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏകദേശം ഒരുകോടി രൂപയ്ക്ക് അടുത്ത് പണം തട്ടിയെടുത്തതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഇവര്‍ ആദ്യം ജോലി ചെയ്തിരുന്ന അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ ആദ്യ ഘട്ടത്തില്‍ 15 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇത് 20 ലക്ഷത്തിന് മുകളില്‍ പോകുവാനാണ് സാധ്യത. ഇവര്‍ നിലവില്‍ ജോലി ചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തില്‍ രണ്ട് ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോള്‍ പണം തിരികെയടച്ച് കേസില്‍ നിന്നും ഒഴിവാകാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. വ്യാജ ഗുണഭോക്തൃപ്പട്ടിക നിര്‍മ്മിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഗ്രാമസഭ കൂടി തീരുമാനിക്കുന്ന പട്ടികയിലെ ഗുണഭോക്താക്കളുടെ പേരുകളില്‍ മാറ്റം വരുത്തി ഇവര്‍ തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ പേരുകള്‍ ചേര്‍ക്കുകയും ഇവരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം മാറ്റുകയുമാണ് ചെയ്തത്.
കൂടാതെ പണം ലഭിക്കേണ്ട യഥാര്‍ഥ ഗുണഭോക്താക്കളുടെ കയ്യില്‍ നിന്നും കമ്മീഷന്‍ വാങ്ങിയതായും പരാതി ഉയരുന്നുണ്ട്. ഇത്തരത്തില്‍ വലിയൊരു തട്ടിപ്പ് നടത്തണമെങ്കില്‍ പ്രതിക്ക് ഒറ്റയ്ക്ക് ഒരിക്കലും കഴിയില്ല. ഇതിന് ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും ഒത്താശ ലഭിച്ചേക്കാം എന്ന സംശയമാണ് പോലീസ് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണമായത്. പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ ഉള്‍പ്പെടെ ചെങ്കുത്തായ ഭൂമി വാങ്ങി ലൈഫ് ഗുണഭോക്താക്കളെ കബളിപ്പിക്കാന്‍ മുന്‍പ് നീക്കം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ വിഷയങ്ങള്‍ അടക്കം റാണി ലഷ്മിയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്തുവാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
































