ബെംഗളൂരു: ദുർമന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യനെതിരേ പോലീസ് കേസെടുത്തു. ചന്നമനക്കരെ അച്ചുക്കട്ട് സ്വദേശിയായ മോഹൻകുമാർ (38) എന്നയാൾക്കെതിരെയാണ് 34-കാരിയായ ബ്യൂട്ടീഷ്യൻ പരാതി നൽകിയത്. യുവതി നടത്തുന്ന ബ്യൂട്ടി അക്കാദമിയിൽ സഹോദരിക്ക് അഡ്മിഷൻ എടുക്കാനെന്ന വ്യാജേന എത്തിയ മോഹൻകുമാർ, പിന്നീട് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ബിസിനസിലെ തടസ്സങ്ങൾ നീക്കി അഭിവൃദ്ധിമുണ്ടാക്കാൻ പ്രത്യേക പൂജകൾ ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. പൂജയുടെ ചടങ്ങുകൾക്കായി യുവതിയുടെ ഭർത്താവിനോടും മകനോടും വീടിന് പുറത്തുള്ള ഒരു മരത്തെ ഒരു മണിക്കൂർ നേരം വലംവെക്കാൻ ഇയാൾ നിർദേശിച്ചു.
ഇവർ പുറത്തുപോയ സമയം നോക്കി വീട്ടിൽ തനിച്ചായ യുവതിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി എതിർത്തപ്പോൾ കുടുംബത്തിന് നേരെ ആഭിചാരക്രിയകൾ നടത്തി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. സംഭവത്തെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് നടന്ന കാര്യങ്ങൾ വീട്ടുകാരെ അറിയിക്കുന്നതും പോലീസിൽ പരാതി നൽകുന്നതും. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി ചന്നമനക്കരെ അച്ചുക്കട്ട് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.





























