പീരുമേട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ വണ്ടി പെരിയാർ പോലീസ് അറസ്റ്റ് ചെയ്തു. തങ്കമല സ്വദേശി ജോൺ ഗണേശൻ (27) നാണ് പിടിയിലായത്. 2023 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ക്രിസ്തുമസ് ആഘോഷ പരിപാടികളുടെ ഭാഗമായി വണ്ടിപെരിയാർ തങ്കമലയിലെ ഒരു ദേവാലയത്തിൽ കുട്ടിയും മറ്റു ബന്ധുക്കളും എത്തുകയും പരിപാടി കഴിഞ്ഞതിനുശേഷം ബന്ധുക്കളും അടുത്തുള്ള വീട്ടുകാരും വീടുകളിലേക്ക് പോവുകയും ചെയ്തു. ഈ സമയത്ത് ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ട് വിടാൻ എന്ന വ്യാജേന കൊണ്ടുപോവുകയും വഴിയിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിനുശേഷം കുട്ടി കുറച്ചുദിവസം സ്കൂളിൽ വരാതിരിക്കുകയും ഇതുമായി ബന്ധപ്പെട്ട നടത്തിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവരുന്നത്. തുടർന്ന് ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം വണ്ടിപ്പെരിയാർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പെൺകുട്ടി പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആൾ ആയതുകൊണ്ട് തന്നെ കുട്ടികൾക്കെതിരായ അതിക്രമം, പീഡനം, എസ് .സി , എസ്. ടി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പീരുമേട് ഡി.വൈ.എസ്.പി വിശാൽ ജോൺസനാണ് അന്വേഷണ ചുമതല. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ , പി.എം.നിയാസ് ,ജേക്കബ് ജോൺ, സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് ചെറിയാൻ, വനിത സിവിൽ പോലീസ് ഓഫീസർ ലിജിത. വി .തോമസ് എന്നിവരുടെ നേതൃത്വത്തിലാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.





























