മലപ്പുറം : വിമാനത്താവളം കേന്ദ്രീകരിച്ച് കഴിഞ്ഞ എട്ടു മാസത്തിനിടെ പോലീസ് രജിസ്റ്റർ ചെയ്തത് 52 സ്വർണക്കടത്ത് കേസുകളാണ്. സ്വർണക്കടത്തിന് ഒത്താശ ചെയ്തതിൽ ഈ മാസം നടപടിക്ക് വിധേയരായത് കരിപ്പൂർ വിമാനത്താവളത്തിലെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരാണ്. കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് ഇന്നലെ പോലീസ് പിടിയിലായത്. 320 ഗ്രാം സ്വര്‍ണം വിമാനത്താവളത്തിനുളളിൽ നിന്ന് പുറത്തെത്തിക്കുന്നതിന് ആവശ്യപ്പെട്ട 25,000 രൂപ കൈമാറുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. 23 കോടിയോളം രൂപയുടെ 42 കിലോയിലധികം സ്വർണമാണ് പിടിച്ചത്.
പിടികൂടിയ കളളക്കടത്ത് സ്വർണം റിപ്പോർട്ട് ചെയ്തില്ലെന്ന പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാസം ആദ്യവാരം കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സൂപ്രണ്ട് പ്രമോദ് കുമാർ സവിത, ഹവിൽദാർ സനിത് കുമാർ എന്നിവരാണ് സസ്പെൻഷൻ നേരിട്ടത്. ഇതിന് പിറകെയാണ് ദിവസങ്ങൾക്കുള്ളിൽ കസ്റ്റംസ് സൂപ്രണ്ടിനെ പോലീസ് നേരിട്ട് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘങ്ങളുടെ തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും വർധിച്ചതോടെയാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്.





























