തിരുവനന്തപുരം :നടൻ സിദ്ധിഖിന്റെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി ഡി.ജി.പി. ഇനി ഇക്കാര്യത്തിലും അന്വേഷണം നടത്തുക ക്രൈംബ്രാഞ്ച് മേധാവി മേൽനോട്ടം വഹിക്കുന്ന ഐ.പി.എസുകാർ ഉൾപ്പെട്ട പുതിയ സംഘമായിരിക്കും. ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെയാണ് കഴിഞ്ഞദിവസം സംസ്ഥാന പോലീസ് മേധാവിക്ക് നടൻ സിദ്ദിഖ് പരാതി നൽകിയിരുന്നത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ പ്രത്യേക ‘അജണ്ടയുണ്ടെന്നും’ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ ഗൂഢാലോചനയാണ് സിദ്ധിഖ് ആരോപിച്ചിരുന്നത്.ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് ആവശ്യപ്പെട്ടിരുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.
അമ്മയ്ക്ക് എതിരെ ഒരു ആരോപണം ഉണ്ടായപ്പോൾ താനും അന്തരിച്ച നടി കെപിഎസി ലളിതയും ചേർന്ന് ഒരു വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടി തനിക്ക് എതിരെ ആദ്യ പോസ്റ്റ് ഇട്ടത് എന്നാണ് പരാതിയിൽ സിദ്ധിഖ് പറയുന്നത്. താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് എത്തിയപ്പോൾ രേവതിയോട് മോശമായി സംസാരിച്ചു എന്നായിരുന്നു അന്നത്തെ ആരോപണം. പിന്നീട് പലതവണ സോഷ്യൽ മീഡിയകൾ വഴിയും മാധ്യമങ്ങൾ വഴിയും വ്യത്യസ്തമായ ആരോപണങ്ങളാണ് ഈ നടി ഉന്നയിച്ചിരുന്നത്. ചില സമയങ്ങളിൽ താൻ മോശമായി സംസാരിച്ചുവെന്നും പിന്നീട് ബലാത്സംഗം ചെയ്തു എന്നും പറയുന്നു. ഇപ്പോൾ പോക്‌സോ കേസ് വരുന്ന തരത്തിൽ പ്രായപൂർത്തിയാകുന്നതിന് മുൻപാണ് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക അജണ്ട തന്നെ ഉണ്ടെന്നും സിദ്ദിഖ് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ചൈനയിൽ മെഡിസിൻ പഠിക്കാൻ പോയ രേവതി സമ്പത്ത്, സഹപാഠിയുടെ നഗ്‌ന ഫോട്ടോ എടുത്തുവെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റിറ്റിയൂഷനിൽ നിന്നും പുറത്താക്കിയെന്നും ഒരു ഫാഷൻ ഷോ കോഡിനേറ്റർ വഴി താൻ കേട്ടിട്ടുണ്ടെന്നും സിദ്ദിഖ് വ്യക്തമാക്കിയിട്ടുണ്ട്. രേവതി സമ്പത്തിനെ ഒരു ദിവസം മാത്രമാണ് താൻ കണ്ടിട്ടുള്ളത്. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടിട്ടുള്ളതെന്നും പരാതിയിൽ സിദ്ദിഖ് പറയുന്നുണ്ട്. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയിൽ വച്ചായിരുന്നു ഇത്. പക്ഷേ, ആരോപണം ഉന്നയിക്കുന്നത് പോലെ യാതൊരുവിധ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും അന്ന് രക്ഷിതാക്കൾക്ക് ഒപ്പമാണ് നടി വന്നതെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ സിദ്ധിഖ് എടുത്ത് പറഞ്ഞിട്ടുണ്ട്. സിദ്ധിഖ് പരാതി നൽകിയതിന് ശേഷം, അതുവരെ വാർത്താ മാധ്യമങ്ങളിൽ ഓടിനടന്ന് ആരോപണം ഉന്നയിച്ച താരം ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരാതി നൽകാതെ ആരോപണം മാത്രമാണ് രേവതി സമ്പത്ത് ഉന്നയിച്ചതെങ്കിൽ, ഡിജിപിക്ക് നേരിട്ട് പരാതി നൽകിയുള്ള നിയമ നടപടിയിലേക്കാണ് സിദ്ധിഖ് ഇപ്പോൾ കടന്നിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന തെളിഞ്ഞാൽ നടിക്കെതിരെയും പോലീസിന് കേസെടുക്കേണ്ടി വരും.





























