പാലക്കാട് : മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ പോലീസുകാരെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ സുരേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മൃതദേഹങ്ങള്‍ ഉന്തുവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകാനും തെളിവ് നശിപ്പിക്കാനും ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. സുരേഷിനെതിരെ നരഹത്യ, തെളിവുനശിപ്പില്‍, വൈദ്യുതി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കാട്ടുപന്നിയെ പിടിക്കാനായി സുരേഷ് സ്ഥാപിച്ച വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പോലീസുകാര്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍.
ബുധനാഴ്ച വൈകിട്ടാണ് സുരേഷ് പന്നിയെ പിടികൂടാനായി കെണിവച്ചത്. പിറ്റേന്ന് പുലര്‍ച്ചെ ചെന്നുനോക്കിയപ്പോഴാണ് പോലീസുകാരെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് വൈദ്യുതി ഓഫ് ചെയ്ത് മൃതദേഹങ്ങള്‍ ഉന്തുവണ്ടിയില്‍ കയറ്റി അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള മറ്റൊരാളുടെ വയലിലിട്ടതായി സുരേഷ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഹവില്‍ദാര്‍മാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടില്‍ മാരിമുത്തു ചെട്ടിയാരുടെ മകന്‍ അശോകന്‍ (35), തരൂര്‍ അത്തിപ്പൊറ്റ തുണ്ടുപറമ്പില്‍ വീട്ടില്‍ മോഹന്‍ദാസ് (36) എന്നിവരാണ് മരിച്ചത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.