തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേൽക്കാൻ വൈകുന്നതിനിടെ താറുമാറായി സർക്കാർ സംവിധാനങ്ങൾ. മുഖ്യമന്ത്രിപദം, മന്ത്രിസഭാ രൂപീകരണം എന്നിവ സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോൾ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പിനായി സ്ഥലംമാറ്റം ലഭിച്ചവർ ഇപ്പോഴും അതത് സ്ഥലസങ്ങളിൽ തുടരുകയാണ്. തിരിച്ചുള്ള സ്ഥലംമാറ്റം ഉടൻ വേണ്ടെന്നാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള നിർദേശം. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിയുമ്പോൾ പോലീസ് ഉദ്യോഗസ്ഥരെ ജില്ല മാറ്റി നിയമിക്കണം എന്നതാണ് നിയമം. അതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നപ്പോൾ തന്നെ എസ്.ഐ മുതൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ജില്ല മാറ്റി നിയമിച്ചിരുന്നു. നിലവിൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ജില്ലകളിലാണ് ആ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം പിൻവലിച്ചുകഴിയുമ്പോൾ അവർ നേരത്തേ ജോലി ചെയ്തിരുന്ന ജില്ലകളിലേക്ക് തിരിച്ച് ട്രാൻസ്ഫർ ചെയ്യും. അതാണ് സാധാരണ രീതി. വിജ്ഞാപനം അവസാനിക്കുമ്പോൾ തന്നെ ഈ തീരുമാനങ്ങൾ എടുക്കേണ്ടതാണ്. പക്ഷേ നിലവിൽ സംസ്ഥാനത്ത് അത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. അതായത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്ഫർ ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോഴും അതാത് ജില്ലകളിൽ തുടരുകയാണ്. സ്ഥലംമാറ്റം ലഭിച്ച ജില്ലകളിൽ പോലീസുകാർ ഒരർഥത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പുതിയ മുഖ്യമന്ത്രിയും മന്ത്രിസഭയും വന്നതിന് ശേഷം ഇനിയുള്ള സ്ഥലം മാറ്റം മതിയെന്നാണ് പോലീസ് ആസ്ഥാനത്തെ നിലപാട്.
കഴിഞ്ഞദിവസം കണ്ണൂർ റെയ്ഞ്ച് ഡിഐജി യതീഷ് ചന്ദ്ര, അദ്ദേഹത്തിന്റെ കീഴിലുള്ള എസ്‌ഐമാരുടെ ട്രാൻസ്ഫർ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ പോലീസ് ആസ്ഥാനം ഇടപെട്ട് അത് പിൻവലിക്കാൻ നിർദേശിക്കുകയും യതീഷ് ചന്ദ്ര മറ്റൊരു ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി ചുമതലകൾ വഹിക്കുന്നവരുടെ താത്പര്യാനുസരണം ഉദ്യോഗസ്ഥരെ നിയമിച്ചാൽ മതിയെന്നും നിലവിൽ ട്രാൻസ്ഫർ നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് പോലീസ് ആസ്ഥാനമെന്നാണ് വിവരം. ഇതാണ് പോലീസുകാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.






























