ലക്നൗ : കന്നുകാലി കശാപ്പ് കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരനെ ബദൗണ്‍ പോലീസ് ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്ട്. സംഭവത്തില്‍ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. അനാവശ്യമായി തടങ്കലില്‍ വയ്ക്കുക, മുറിവേല്‍പ്പിക്കിക എന്നീ വകുപ്പുകള്‍ പ്രകാരം സ്റ്റേഷന്‍ ചുമതലയുള്ള ഏഴ് പോലീസുകാര്‍ക്കെതിരെ യുവാവിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. പോലീസുകാരും ഒരു പോലീസ് ഔട്‌പോസ്റ്റിന്റെ ചുമതലയുള്ളവരും നാല് കോണ്‍സ്റ്റബിള്‍മാരും ‘അജ്ഞാതരായ’ രണ്ട് പേരും ചേര്‍ന്ന് തന്റെ മകന്റെ മലദ്വാരത്തിലേക്ക് വടി കുത്തിയിറക്കിയ ശേഷം വൈദ്യുതാഘാതമേല്‍പിച്ചതായി അമ്മ ആരോപിച്ചിരുന്നു. പിന്നീട് 5,000 രൂപ കൈക്കൂലി നല്‍കിയ ശേഷം പോലീസ് വിട്ടയച്ചു.
മെഡികോ ലീഗല്‍ റിപോര്‍ട്ട് പരിഗണിക്കുകയും ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഡാറ്റാഗഞ്ച് സര്‍കിള്‍ ഓഫീസര്‍ പ്രേം കുമാര്‍ ഥാപ്പയോട് സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്‌എസ്പി) ഒപി സിംഗ് നിര്‍ദേശിച്ചു. ‘അഞ്ച് പോലീസുകാര്‍ക്കെതിരായ ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ശരിയാണെന്ന് കണ്ടെത്തി. അന്യായമായ തടവിനും പീഡനത്തിനും അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവാവിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ഞങ്ങള്‍ കുടുംബത്തെ സഹായിക്കും’ -ഐഎഎന്‍എസിനോട് പോലീസ് സൂപ്രണ്ട് പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.
‘ഒഴിവ് സമയത്ത് പച്ചക്കറി വിറ്റാണ് യുവാവ് ഉപജീവനം നടത്തിയിരുന്നത്. മര്‍ദനത്തെ തുടര്‍ന്ന് തീവ്രമായ വേദന അനുഭവപ്പെടുന്നുണ്ട്. നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ല,’ -വീട്ടുകാര്‍ പറഞ്ഞു. ചികിത്സയ്ക്കായി നൂറ് രൂപയുടെ നോട്ട് ആരോപണ വിധേയരായ പോലീസ് ഏല്‍പിച്ചതായും കുടുംബം ആരോപിച്ചു. നിലവില്‍ നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുപിയില്‍ പോലീസ് പീഡനം പതിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു.





























