ദില്ലി: ഉത്തർപ്രദേശ് നോയിഡയിൽ വോട്ടർപട്ടിക പരിഷ്കരണ ജോലി കൃത്യമായി പൂർത്തിയാക്കാത്ത 60 ബിഎൽ ഒമാർക്കെതിരെ കേസെടുത്ത് പോലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ചുമത്തി കേസെടുക്കാൻ കളക്ടറാണ് ഉത്തരവിട്ടത്. 2 വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ജോലി സമ്മർദം താങ്ങാനാകാത്ത ബിഎൽഒമാരുടെ ആത്മഹത്യക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പ്രതിപക്ഷം വിമർശനം കടുപ്പിച്ചു.
എസ്ഐ ആർ ജോലിയിലെ സമ്മർദം കാരണം കേരളത്തിലടക്കം ബി എൽ ഒമാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുമ്പോഴും ഉന്നത ഉദ്യോഗസ്ഥർക്ക് കുലുക്കമില്ല. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും 7 സൂപ്പർവൈസർമാർക്കുമെതിരെ പോലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ചുമത്തി കേസെടുക്കാൻ കളക്ടർ മേധാ രൂപാണ് ഉത്തരവിട്ടത്. 2 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നടപടിക്കെതിരെ കടുത്ത വിമർശനമുയര്‍ന്നു.





























