തൃശൂർ: വാടാനപ്പള്ളിയിലെ കിറ്റ് സംഘർഷത്തിൽ കോടതിയുടെ അനുമതി തേടി പൊലീസ്. എഫ്.ഐ.ആറിൽ തുടർനടപടിയ്ക്ക് വേണ്ടിയാണ് പോലീസ് അനുമതി തേടിയത്. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകി. കോടതി ഇന്നു വാദം കേൾക്കും. അതേസമയം, തൃശൂരിൽ കിറ്റ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് ബിജെപി. സംഭവത്തിൽ പിടിയിലായ വാടാനപ്പള്ളിയിലെ പ്രാദേശിക ബിജെപി പ്രവർത്തകൻ സതീഷിനെ കൂടുതൽ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കിറ്റുകൾ വിഷുവിന് സന്നദ്ധ സംഘടനക്ക് നൽകാൻ ഓർഡർ ചെയ്തതാണെന്ന് ആവർത്തിക്കുകയാണ് സതീഷ്. വിഷയം സജീവമാക്കി നിർത്തുകയാണ് യുഡിഎഫും എൽഡിഎഫും.
തൃശൂർ മണ്ഡലത്തിന് പിന്നാലെ മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയർത്തുകയാണ് കോൺഗ്രസും സിപിഎമ്മും. വാടാനപ്പള്ളിയിലെ ഹോൾസെയിൽ വിതരണ സ്ഥാപനത്തിൽ കിറ്റുകൾ ഓർഡർ ചെയ്യാനായി ബിജെപി നേതാവും ചലച്ചിത്ര താരവുമായ ദേവൻ എത്തിയെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സ്ഥലത്ത് ബിജെപി പ്രവർത്തകർ കൂടി തടിച്ചു കൂടിയതോടെ സംഘർഷം മണിക്കൂറോളം നീണ്ടു. സംഭവത്തിൽ സ്ഥാപന ഉടമയും പ്രാദേശിക ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, ടി എൻ പ്രതാപൻ തയ്യാറാക്കിയ നാടകം എന്നായിരുന്നു വിഷയത്തിൽ ദേവന്‍റെ പ്രതികരണം.





























